സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രിത ശ്രമമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് വിജയരാഘവന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവിന് എന്തെങ്കിലും ഒരു കടലാസ് എടുത്ത് ഹാജരാക്കിയാല്‍ മതി, അതിന് വിശ്വാസ്യത വേണം എന്ന് നിര്‍ബന്ധം ഇല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങളുണ്ടാകും. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോടിക്ക് വിലയില്ലാതാകുക. ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അധ്യാപകനെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിജയരാഘവന്‍ പരിഹസിച്ചു.

പരമ്പരാഗത മത്സ്യതൊഴിലാളികളോട് ഏറെ ആഭിമുഖ്യം കാണിച്ച സര്‍ക്കാരാണ് ഇത്. മത്സ്യസംസ്‌ക്കരണത്തിനാണ് പള്ളിക്കരയിലെ പദ്ധതി. തൊഴിലാളി വിരുദ്ധമായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. മത്സ്യതൊഴിലാളികളുടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സിപിഎമ്മിന് കൃത്യമായ നയമുണ്ട്. അത് കടപ്പുറത്തു ചെന്നാല്‍ കാണാം. മന്ത്രിമാരെ പലരും കാണാന്‍ വരും. പലരും ഫോട്ടോയും എടുക്കുമെന്നും ചെന്നിത്തല പുറത്ത് വിട്ട മന്ത്രിക്കൊപ്പമുള്ള കമ്പനി പ്രതിനിധികളുടെ ഫോട്ടോയെക്കുറിച്ച് വിജയരാഘവന്‍ പ്രതികരിച്ചു. പണ്ട് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജിം സംഘടിപ്പിച്ച സമയത്ത് എത്ര എംഒയു ആണ് ഒപ്പിട്ടതെന്ന് ഓര്‍മ്മിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.

Top