അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജഗദീഷ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണ കിട്ടുമെന്ന് ഇടതുപക്ഷത്തുള്ള സിനിമാപ്രവര്‍ത്തകര്‍ തന്നോടു പറഞ്ഞിരുന്നുവെന്ന് നടന്‍ ജഗദീഷ്. ബാലശങ്കറിന്റെ പ്രസ്താവനയില്‍ അതിന്റെ ഉള്ളുകള്ളികള്‍ പുറത്തുവന്നുവെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് പിന്തുണ നല്‍കിയ സിപിഎം ആ ട്രാപ്പില്‍ വീണത് ദയനീയമായ കാഴ്ചയാണെന്നും ജഗദീഷ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്തു നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജഗദീഷ് വീണ്ടും യുഡിഎഫിനു വേണ്ടി ശനിയാഴ്ച സജീവമായി പ്രചാരണത്തിനിറങ്ങി. ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു താന്‍ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. കേരളം ഞെട്ടിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കും മാരകമായ കോവിഡിനും സാക്ഷ്യം വഹിച്ചപ്പോള്‍ ഇവിടുത്തെ പ്രതിപക്ഷവും കേരള ജനതയും സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് സര്‍ക്കാരിന്റെ രീതി മാറി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ മേല്‍ത്തട്ട് അഴിമതി തന്നെയാണ്. അതറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല.
സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെ ആദ്യം അഴിമതിയാരോപണങ്ങള്‍ വരുമ്പോള്‍ തള്ളിപ്പറയുകയും പിന്നീട് ഉത്തരമുട്ടിപ്പോവുകയും ചെയ്തത് പല തവണ നമ്മള്‍ കണ്ടതാണ്.

ട്രെയിനപകടം ഉണ്ടായപ്പോള്‍ അതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച മന്ത്രിമാരുടെ നാടാണിത്. യുവ നേതാക്കളുടെ ഭാര്യമാര്‍ വഴിവിട്ട് ഉന്നത ജോലികള്‍ നേടുന്നവെന്ന ആരോപണം എങ്ങനെയുണ്ടാകുന്നുവെന്ന് ഇടതുപക്ഷം ആലോചിക്കണം. ഞാനുമൊരു കോളജ് അധ്യാപകനായിരുന്നു.

കാലിക്കറ്റ്, കാലടി സര്‍വകലാശാലകളിലെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് എത്രയോ കാലമായി കേള്‍ക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ ആവശ്യപ്പെട്ട് കത്തെഴുതിയത് മുഖ്യമന്ത്രി തന്നെയാണ്. ഏതെങ്കിലും ഒരു ഏജന്‍സി ഒരു കാര്യവുമില്ലാതെ സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

Top