ക്രിക്കറ്റ് മാത്രമല്ല, സിനിമയും സംഗീതവും വിലക്കണം; പാക്കിനെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

goutham123

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാക്കിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രമല്ല സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നും ഗംഭീര്‍ വ്യക്തമാക്കി.

‘പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണമെന്നും സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും ഇത് ബാധകമാക്കണമെന്നും അദ്ദഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്ഥാനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുതെന്നും ഗംഭീര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തര്‍ കരാര്‍ ലംഘിക്കുന്ന പാക്കിസഥാനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല ഗംഭീര്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറാകരുതെന്ന് 2016-ല്‍ ഗംഭീര്‍ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബത്തെ പിന്തുണക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ മകളുടെ വിദ്യാഭ്യാസച്ചെലവ് ഗംഭീര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിലിലായിരുന്നു അത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മാന്‍ ഓഫ് ദ മാച്ച് ആയപ്പോള്‍ ലഭിച്ച പാരിതോഷികം കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കാണ് ഗംഭീര്‍ നല്‍കിയത്.

Top