‘ഗോരഖ്പൂരില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ച രാത്രി’; അറസ്റ്റിലായ ഡോക്ടറുടെ കത്ത്‌

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലെ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 10നാണ് മുപ്പതിലേറെ പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചത്. സംഭവസമയത്ത് ഓക്‌സിജന്‍ സിലണ്ടറുകള്‍ക്കായി ഓടിനടക്കുകയായിരുന്നു കുട്ടികളുടെ വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഡോ.കഫീല്‍ ഖാന്‍. സംഭവത്തിന് ശേഷം കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അധികം വൈകാതെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജയിലില്‍ നിന്ന് കഫീല്‍ ഖാന്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സാധിക്കാവുന്നതെല്ലാം ചെയ്തുവെന്നും ഏഴു മാസത്തിലേറെയായി നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണെന്നും കത്തില്‍ പറയുന്നു.
ആശുപത്രിയില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും തന്നെയും കുടുംബത്തെയും അടിച്ചമര്‍ത്താന്‍ ഉത്തര്‍പ്രദേശ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും അദ്ദേഹം കത്തില്‍ വിവരിക്കുന്നു.

കത്തിന്റെ പൂര്‍ണരൂപം:

‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’

ഇരുമ്പഴികള്‍ക്കു പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ശേഷവും ഓരോ നിമിഷവും ഓരോ കാഴ്ചകളും ഇപ്പോള്‍ എന്റെ കണ്മുന്നില്‍ നടക്കുന്നതുപോലെ ഓര്‍മിക്കുന്നു. ചിലപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട്, ‘ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’. എന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്ന് അതിന്റെ ഉത്തരം ഉയര്‍ന്നുവരും ,ഒരു വലിയ ‘അല്ല’.

2017 ഓഗസ്റ്റ് 10ന്റെ ആ ദുരന്തരാത്രിയില്‍ എനിക്ക് വാട്‌സാപ് മെസേജ് കിട്ടിയ നിമിഷത്തില്‍ ഞാന്‍ എന്നാല്‍ കഴിയുന്നത്, ഒരു ഡോക്ടര്‍, ഒരു അച്ഛന്‍, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ചെയ്തിരുന്നു. ലിക്വിഡ് ഓക്‌സിജന്റെ പെട്ടെന്നുള്ള നിര്‍ത്തല്‍ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. ഓക്‌സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്‌നിച്ചു. ഞാന്‍ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, സംസാരിച്ചു, ഞാന്‍ യാചിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചെലവാക്കി, കടം വാങ്ങി, കരഞ്ഞു… മനുഷ്യസാധ്യമായതെല്ലാം ചെയ്തു.

ഞാന്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനെയും എന്റെ സഹപ്രവര്‍ത്തകരെയും ബിആര്‍ഡി പ്രിന്‍സിപ്പലിനെയും ബിആര്‍ഡി ആക്ടിങ് പ്രിന്‍സിപ്പലിനെയും ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനെയും ഗോരഖ്പുരിലെ അഡീഷനല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്തിനെയും സിഎംഎസ്/എസ്‌ഐസി ഗോരഖ്പുരിനെയും സിഎംഎസ്/എസ്‌ഐസി ബിആര്‍ഡിയെയും വിളിച്ച് പൊടുന്നനെ ഓക്‌സിജന്‍ നിര്‍ത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചു (എന്റെ കയ്യില്‍ കോള്‍ റെക്കോഡുകളുണ്ട്)

മോഡി ഗ്യാസ്, ബാലാജി, ഇംപീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി എന്നീ ഗ്യാസ് സപ്ലയേഴ്‌സിനെയും ബിആര്‍ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികളിലുമെല്ലാം വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ക്കായി യാചിച്ചു. ഞാന്‍ അവര്‍ക്കു പണം നല്‍കി, ബാക്കി പണം സിലിണ്ടറുകള്‍ ലഭിക്കുമ്പോള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. (ഞങ്ങള്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നതു വരെ 250 ജംബോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാന്‍ ഒരു ക്യുബിക്കിളില്‍ നിന്ന് അടുത്തതിലേക്ക്, വാര്‍ഡ് 100ല്‍ നിന്ന് വാര്‍ഡ് 12 ലേക്കും എമര്‍ജന്‍സി വാര്‍ഡിലേക്കും, ഒരു ഓക്‌സിജന്‍ സപ്ലൈ പോയിന്റില്‍ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്‌സിജന്‍ വിതരണം ഉണ്ടെന്ന് ഉറപ്പുവരുത്തി. ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറില്‍ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെ വരുമെന്നു തോന്നിയപ്പോള്‍ ഞാന്‍ ആംഡ് ബോര്‍ഡര്‍ ഫോഴ്‌സിലേക്ക് ചെന്നു. അതിന്റെ ഡിഐജിയെ കണ്ട് അദ്ദേഹത്തോട് ഈ സാഹചര്യത്തെക്കുറിച്ചു വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവര്‍ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ബിആര്‍ഡിയിലേക്ക് സിലിണ്ടറുകള്‍ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകള്‍ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു. അവര്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വര്‍ധിപ്പിച്ചു. ഞാന്‍ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്.

ഞാന്‍ എന്റെ ജൂനിയര്‍/സീനിയര്‍ ഡോക്ടര്‍മാരോടു സംസാരിച്ചു. എന്റെ സ്റ്റാഫിനോടു സംസാരിച്ചു. ‘ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോടു ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികില്‍സിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ…’

ഞാന്‍ കുട്ടികള്‍ നഷ്ടപ്പെട്ട ദുഃഖാര്‍ത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികള്‍ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ടു തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാന്‍ ലിക്വിഡ് ഓക്‌സിജന്‍ തീര്‍ന്നിരിക്കുകയാണെന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ വച്ച് അത് നികത്താന്‍ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. ഞാന്‍ എല്ലാവരോടും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു.. ഞാന്‍ കരഞ്ഞു, യഥാര്‍ഥത്തില്‍ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു. കൃത്യസമയത്ത് കുടിശ്ശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് അതുണ്ടാക്കിയ ദുരന്തം കണ്ട്.

2017 ഓഗസ്റ്റ് 13നു രാവിലെ 1:30നു ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നതു വരെ ഞങ്ങള്‍ അധ്വാനം നിര്‍ത്തിയില്ല. പക്ഷേ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് ചീഫ് മിനിസ്റ്റര്‍ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു ‘അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്?’

ഞാന്‍ പറഞ്ഞു, ‘അതേ സര്‍..’

അദ്ദേഹം ദേഷ്യപ്പെട്ടു’അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം…’

യോഗിജി ദേഷ്യപ്പെടാന്‍ കാരണമുണ്ട്. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്നു രാത്രി ഒരു മാധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്നു രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പൊലീസ് എന്റെ വീട്ടിലേക്ക് വന്നു വേട്ടയാടി, ഭീഷണിപ്പെടുത്തി, എന്റെ കുടുംബത്തെ അവര്‍ പീഡിപ്പിച്ചു. അവര്‍ എന്നെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് താക്കീത് ചെയ്തു. എന്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല. എന്റെ കുടുംബത്തെ അപമാനത്തില്‍ നിന്നു രക്ഷിക്കാന്‍ ഞാന്‍ കീഴടങ്ങി. അപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എനിക്കു നീതി ലഭിക്കുമെന്നുമായിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവര്‍ഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ… അപ്പോഴാണ് ഞങ്ങള്‍ക്കു മനസ്സിലായത് നീതിന്യായവ്യവസ്ഥയും സമ്മര്‍ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് നൂറ്റിഅന്‍പതിലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയില്‍ ലക്ഷക്കണക്കിനു കൊതുകും പകല്‍ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചുകൊണ്ട്, അര്‍ധനഗ്‌നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്‌ലറ്റിലിരുന്ന്…ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എന്റെ കുടുംബത്തെ കാത്തിരിക്കുന്നു. എനിക്കു മാത്രമല്ല. എന്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണില്‍ നിന്നു മറ്റൊന്നിലേക്ക് അവര്‍ക്ക് ഓടേണ്ടിവരുന്നു പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക്, ഗോരഖ്പുരില്‍ നിന്ന് അലഹബാദിലേക്ക് നീതി ലഭിക്കാന്‍. പക്ഷേ എല്ലാം പാഴായി.

എന്റെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്കിപ്പോള്‍ ഒരു വയസ്സും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയില്‍ക്കൂടി സ്വന്തം കുഞ്ഞു വളരുന്നത് കാണാന്‍ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയില്‍ കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ ഒട്ടേറെ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുഞ്ഞ് നടക്കാന്‍ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നൊന്നും അറിയാന്‍ എനിക്കാകുന്നില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു ഞാന്‍ യഥാര്‍ഥത്തില്‍ കുറ്റവാളിയാണോ? അല്ല, അല്ല, അല്ല…

2017 ഓഗസ്റ്റ് 10നു ഞാന്‍ അവധിയിലായിരുന്നു. അവധി എന്റെ എച്ച്ഒഡി അനുവദിച്ചിരുന്നതാണ് എന്നിട്ടും ഞാന്‍ എന്റെ കര്‍ത്തവ്യത്തിനായി ഓടിയെത്തി അതാണോ തെറ്റ്? അവരെന്നെ ഹെഡ് ഓഫ് ദ് ഡിപ്പാര്‍ട്‌മെന്റും ബിആര്‍ഡിയുടെ വൈസ് ചാന്‍സലറും 100 ബെഡുള്ള അക്യൂട്ട് എന്‍കെഫലൈറ്റിസ് സിന്‍ഡ്രോം വാര്‍ഡിന്റെ ഇന്‍ ചാര്‍ജുമാക്കി. ഞാന്‍ അവിടത്തെ ഏറ്റവും ജൂനിയറായ ഡോക്ടറും 2016 ഓഗസ്റ്റ് എട്ടിനു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ എന്‍ആര്‍എച്ച്എമ്മിന്റെ നോഡല്‍ ഓഫിസറും പീഡിയാട്രിക്‌സ് ലക്ചററുമാണ്. എന്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികില്‍സിക്കലും മാത്രമാണ്. ലിക്വിഡ് ഓക്‌സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെന്‍ഡര്‍ നല്‍കുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നല്‍കുന്നതിലോ ഞാന്‍ പങ്കെടുക്കേണ്ടിയിരുന്നില്ല. പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാകും? മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും മനസ്സിലാകുന്ന കാര്യമാണ്, ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണെന്നും ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്നും.

68 ലക്ഷം രൂപ കുടിശിക ആവശ്യപ്പെട്ട് പുഷ്പ സെയില്‍സ് അയച്ച 14 റിമൈന്‍ഡറുകള്‍ക്കു മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡിഎമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കുറ്റവാളികള്‍. ഉയര്‍ന്ന നിലയിലെ ഒരു സമ്പൂര്‍ണ ഭരണപരാജയമായിരുന്നു അത്. അവര്‍ക്ക് പ്രശ്‌നത്തിന്റെ ആഴം മനസിലായില്ല. ഗോരഖ്പുരിന്റെ ജയിലിനുള്ളില്‍ സത്യത്തെ തളച്ചിടാന്‍ അവര്‍ ഞങ്ങളെ ബലിയാടുകളാക്കി. പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്കു ജാമ്യം കിട്ടിയപ്പോള്‍ നീതി ലഭിക്കുമെന്നും എന്റെ വീട്ടുകാരോടൊത്തു ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു

പക്ഷേ ഇല്ല ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയില്‍ ഒഴിവാക്കലുമാണെന്നാണ്. എന്റെ കേസ് നീതിനിഷേധത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വതന്ത്രനായി എന്റെ കുടുംബത്തിന്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാകുമെന്നു തന്നെ ഞാന്‍ പ്രത്യാശിക്കുന്നു. സത്യം തീര്‍ച്ചയായും വിജയിക്കും. നീതി നടപ്പാകും.

ഒരു നിസ്സഹായനായ, ഹൃദയം തകര്‍ന്ന പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, മകന്‍, സുഹൃത്ത്.

കഫീല്‍ ഖാന്‍ എഴുതിയ കത്ത് ഡോ.നെല്‍സന്‍ ജോസഫ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ നല്‍കി.

Top