സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതു തന്റെ സംഘമെന്ന് ഗുണ്ടാ നേതാവ് ലോറൻസ്

ന്യൂഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതു തന്റെ സംഘമാണെന്നു സമ്മതിച്ച് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. ഡൽഹി പൊലീസ് സ്പെഷൽ സെല്ലിനോടു കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ട്. ഡൽഹി പൊലീസ് സ്ഥിരീകരിച്ചില്ലെങ്കിലും ലോറൻസിന്റെ ഇളയ സഹോദരൻ സച്ചിൻ ബിഷ്ണോയ് ഇതു സമ്മതിച്ചതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ലോറൻസ് നിലവിൽ തിഹാർ ജയിലിലാണ്. കൊല്ലപ്പെട്ട ദിവസം മൂസവാലയെ അക്രമികൾ പിന്തുടർന്ന വാഹനവും ഇവരിൽനിന്നു പിടിച്ചെടുത്തത്.

ലോറൻസുമായി ബന്ധമുള്ള പവൻ ബിഷ്ണോയ്, നസീബ് എന്നിവരെ ഹരിയാനയിലെ ഫത്തേബാദിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ മൂത്ത സഹോദരൻ വിക്കി മധുഖേരയുടെ മരണത്തിൽ മൂസവാലയ്ക്കുള്ള പങ്കിനു പ്രതികാരമായി താൻ നേരിട്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സച്ചിൻ ശബ്ദരേഖയിൽ പറയുന്നു. മൂസവാലയുടെ കൊലപാതകത്തിനു പിന്നിൽ ലോറൻസിന്റെ സംഘത്തിനു പങ്കുള്ളതായി പഞ്ചാബ് പൊലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. കാനഡ ആസ്ഥാനമായുള്ള ഗായകൻ ഗോൾഡി ബ്രാറിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

Top