ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിളും ; റാങ്കിങ് നടത്തി മോശം പ്രകടക്കാരെ കണ്ടെത്തും

ദില്ലി: റാങ്കിങ് നടത്തി മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ. ടെക് ഭീമന്മാരായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്നാണ് സൂചനകൾ. ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഏകദേശം ആറു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.

ദി ഇൻഫർമേഷന്റെ റിപ്പോർട്ട് പ്രകാരം പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം കമ്പനി വിലയിരുത്തും. ഇത് വഴി ജീവനക്കാരെ റാങ്ക് ചെയ്യാനാകും. 2023 ന്റെ തുടക്കത്തോടെ ഏറ്റവും മോശം എന്ന് തോന്നുന്ന ജീവനക്കാരെ കമ്പനി പുറത്താക്കും. ഇതിനായി പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന റേറ്റിങ് ഓപ്ഷൻ വഴിയാണ് മേധാവികൾക്ക് ടീം അംഗങ്ങളെ റേറ്റ് ചെയ്യാൻ കഴിയുക. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ബോണസും മറ്റ് ഗ്രാന്റുകളും നൽകുന്നത്. ആരെങ്കിലും അലസത കാണിച്ചാൽ മാനേജർമാർക്ക് അവരെ പെട്ടെന്ന് റേറ്റ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

പിരിച്ചുവിടൽ സംബന്ധിച്ച് ഔദ്യോഗികമായി റിപ്പോർട്ട് ഒന്നും പുറത്തു വന്നിട്ടില്ല. നേരത്തെ സിഇഒ സുന്ദർ പിച്ചൈ ഇത് സംബന്ധിച്ച് നൽകിയ സൂചന മാത്രമാണ് ആകെയുള്ളത്. കൂടാതെ ജോലിയിലും കമ്പനിയുടെ ഉൽപന്നങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പിച്ചൈ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്പനികളും ചൂണ്ടിക്കാണിക്കുന്നത് ചെലവ് ചുരുക്കലാണ്. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിക്കുന്നത്.

ഇത് കൂടാതെ ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. അടുത്ത വർഷം വരെ പിരിച്ചുവിടൽ നീളും എന്ന സൂചന ആമസോണും നൽകിയിട്ടുണ്ട്.

Top