അനാവശ്യ ഇമെയിലുകള്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാം; പുതിയ ഓപ്ഷന്‍ ആഡ് ചെയ്യാൻ ഗൂഗിള്‍

നാവശ്യ ഇമെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷന്‍ ആഡ് ചെയ്യാനുള്ള നീക്കത്തിലാണ് ഗൂഗിള്‍. ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്പനി അറിയിച്ചത്. അനാവശ്യ ഇമെയിലുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് പല ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്നതിനായാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതെന്ന് കമ്പനി പറഞ്ഞു.

വെബിലും മൊബൈലിലും ജിമെയിലിലെ അനാവശ്യ ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് പുതിയ വഴികള്‍ അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വെബിലെ ത്രെഡ് ലിസ്റ്റിലെ ഹോവര്‍ പ്രവര്‍ത്തനങ്ങളിലേക്ക് അണ്‍സബ്സ്‌ക്രൈബ് ബട്ടണ്‍ നീക്കുകയാണെന്ന് കമ്പനി അറിയിച്ചു. അണ്‍സബ്സ്‌ക്രൈബ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, മെയിലിങ് വിലാസത്തില്‍ നിന്ന് ഉപയോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയില്‍ അയച്ചയാള്‍ക്ക് ഒരു http അഭ്യര്‍ത്ഥന അല്ലെങ്കില്‍ ഇമെയില്‍ ലഭിക്കും. ഉപയോക്താവിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ അണ്‍സബ്സ്‌ക്രൈബ് ബട്ടനും ചേര്‍ക്കും. ഫെബ്രുവരിയോടെ ഒറ്റ ക്ലിക്ക്, അണ്‍സബ്സ്‌ക്രൈബ് ലിങ്ക് നടപ്പിലാക്കാന്‍ ബള്‍ക്കായി ഇമെയില്‍ അയക്കുന്നവരോട് (5,000 ഇമെയിലുകള്‍ വരെ അയക്കുന്നവര്‍) ഗൂഗിള്‍ ആവശ്യപ്പെടും എന്നാണ് സൂചന. സ്പാം റിപ്പോര്‍ട്ട് ചെയ്യുക, അണ്‍സബ്സ്‌ക്രൈബ് ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനാണ് നിലവിലുള്ളത്.

നേരത്തേ മറ്റൊരു മാറ്റവും ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ജിമെയിലിന്റെ പരിഷ്‌കരിച്ച നയങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനരഹിതമായ ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു തുടങ്ങിയത് മാസങ്ങള്‍ക്ക് മുന്‍പാണ്. രണ്ട് വര്‍ഷത്തിലധികം ലോഗിന്‍ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂര്‍ണ വിവരങ്ങളും നീക്കം ചെയ്യാനായിരുന്നു ഗൂഗിളിന്റെ തീരുമാനം.

Top