ആധുനിക ലോകത്തെ മാറ്റിമറിച്ച ആഗോള ടെക് ഭീമനായ ഗൂഗിള്‍ 25 ന്റെ നിറവില്‍

ലോകത്തെ ഏറ്റവും വിശാലമായ ഇന്റെര്‍നെറ്റ് തെരച്ചില്‍ സംവിധാനമായ ഗൂഗിളിന് ഇന്ന് 25 വയസ് തികയുന്നു. ഇരുപത്തിയഞ്ചാം വയസില്‍ ഗൂഗിള്‍ ലക്ഷ്യമിടുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ വന്‍കുതിപ്പാണ്. വിവരസാങ്കേതിക വിദ്യ രംഗത്ത് ഗൂഗിള്‍ കൊണ്ടുവന്ന മാറ്റങ്ങളും വഹിച്ച പങ്കും വളരെ വലുതാണ്. ഒരു സാധാരണക്കാരന് വളരെ വിദൂരമായി നിന്ന സാങ്കേതിക വിദ്യയെല്ലാം ഗൂഗിള്‍ അവര്‍ക്ക് സാധ്യമാക്കി കൊടുത്തു എന്നുവേണം പറയാന്‍. സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്.

1988 -ലാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായ സെര്‍ജി ബ്രിനും ലാറി പേജും ഗൂഗിളിന് രൂപം നല്‍കുന്നത്. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍നിന്നും പിറവിയെടുത്തതാണ് ഗൂഗിള്‍ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗള്‍(googol) എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം.

അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്‌നറുടെ അനന്തരവന്‍ ഒന്‍പതു വയസുകാരന്‍ മില്‍ട്ടണ്‍ സൈറോറ്റയാണ് 1938ല്‍ ആദ്യമായി ഗൂഗള്‍ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിനു പേരായി നല്‍കാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ഈ സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകും എന്ന സന്ദേശമായിരുന്നു നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അവര്‍ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിള്‍(google) ആയി മാറി.

Top