ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ‘പാര്‍ലര്‍’ പ്ലേസ്റ്റോറില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഗിളിന്റെ തീരുമാനം. നേരത്തെ ട്രംപിന്റെ അനുകൂലികർ യുഎസ് ക്യാപിറ്റല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകൾ ട്രംപിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. 2018 ല്‍ ആരംഭിച്ച പാര്‍ലര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരിലും വലതുപക്ഷ യാഥാസ്ഥിതികരിലും ജനപ്രിയമാണെന്ന് തെളിയിച്ചിട്ടുണ്ട്. ട്വിറ്ററും ഫേസ്ബുക്കും തങ്ങളുടെ അഭിപ്രായങ്ങളെ അന്യായമായി സെന്‍സര്‍ ചെയ്യുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്.
പ്ലേ സ്‌റ്റോറില്‍ അപ്ലിക്കേഷന്‍ ലഭ്യമല്ലെങ്കിലും, ഉപയോക്താക്കളുടെ ഫോണുകളില്‍ നിന്ന് പാര്‍ലര്‍ നീക്കം ചെയ്യില്ല, മാത്രമല്ല ഇത് മറ്റ് ആന്‍ഡ്രോയിഡ് അധിഷ്ഠിത അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിന്ന് ഇന്‍സ്റ്റാളു ചെയ്യാനും ലഭ്യമാണ്. പാര്‍ലര്‍ നിരോധിക്കുന്നത് ഉപയോക്തൃ സുരക്ഷ പരിരക്ഷിക്കാനാണെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു പ്രസ്താവനയില്‍ ഗൂഗിള്‍ പറഞ്ഞു. കണ്ടന്റുകളില്‍ തങ്ങളുടെ നയങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആപ്ലിക്കേഷന്‍ അതിന്റെ ആപ്പ് സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പാര്‍ലറിന് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘രാഷ്ട്രീയ പ്രേരിത കമ്പനികളോടും അഭിപ്രായ സ്വാതന്ത്ര്യത്തെ വെറുക്കുന്ന സ്വേച്ഛാധിപതികളെയും ഞങ്ങള്‍ ശ്രദ്ധിക്കില്ല!’. പാര്‍ലറില്‍, ആപ്ലിക്കേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ മാറ്റ്‌സെ പറഞ്ഞു.