ചെലവ് ചുരുക്കലിനിടയിലും സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴച ചെയ്യാതെ ഗൂഗിൾ

കാലിഫോർണിയ: വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും സിഇഒ സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൂഗിൾ. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ (എസ്‌ഇസി) നടത്തിയ പുതിയ ഫയലിംഗ് പ്രകാരം സുന്ദർ പിച്ചൈയുടെ ശമ്പള പാക്കേജിൽ ഏകദേശം 218 മില്യൺ ഡോളറിന്റെ ഓഹരി വരുമാനവും ഉൾപ്പെടുന്നു. ഇത് ശരാശരി ജീവനക്കാരുടെ ശമ്പളത്തിന്റെ 800 മടങ്ങ് കൂടുതലാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പ്, ചെലവ് ചുരുക്കലിന്റെ ഭാഗമായി ഗൂഗിൾ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ആഗോളതലത്തിൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സമയത്താണ് ഈ ശമ്പള വ്യത്യാസം വരുന്നത്, ഈ മാസം ആദ്യം, പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് നൂറുകണക്കിന് ഗൂഗിൾ ജീവനക്കാർ കമ്പനിയുടെ ലണ്ടൻ ഓഫീസുകളിൽ നിന്നും ഇറങ്ങിപോയിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹത്തിന്റെ ശമ്പളം 2 മില്യൺ ഡോളറാണ്. എസ്‌ഇസി ഫയലിംഗ് അനുസരിച്ച്, സുന്ദർ പിച്ചൈക്ക് 218 മില്യൺ ഡോളർ മൂല്യമുള്ള ത്രിവത്സര സ്റ്റോക്ക് അവാർഡ് നൽകിയിട്ടുണ്ട്. മുൻ വർഷം സ്റ്റോക്ക് അവാർഡ് ലഭിക്കാതിരുന്നപ്പോൾ പിച്ചൈയുടെ പ്രതിഫലം 6.3 മില്യൺ ഡോളറായിരുന്നു.

2022-ൽ ആൽഫബെറ്റിലെ മറ്റ് എക്സിക്യൂട്ടീവുകളേക്കാൾ വളരെ ഉയർന്നതാണ് പിച്ചൈയുടെ ശമ്പള പാക്കേജ്. ഉദാഹരണത്തിന്, ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്‌ലർ, ഗൂഗിളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ സീനിയർ വൈസ് പ്രസിഡന്റ് പ്രഭാകർ രാഘവൻ എന്നിവർക്ക് ഏകദേശം 37 മില്യൺ ഡോളർ ആണ് ലഭിക്കുന്നത്.. ചീഫ് ഫിനാൻഷ്യൽ ഓഫീസറായ റൂത്ത് പോരാറ്റിന് 24.5 മില്യൺ ഡോളർ ലഭിച്ചു.

Top