ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന കേരളത്തിലെ യു.ഡി.എഫിന്റെ ചങ്കിടിപ്പിക്കുന്നതാണ്. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് ബഹുഭൂരിപക്ഷം സീറ്റുകളിലും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. എന്നാല്‍ 27 സീറ്റുകളില്‍ മാത്രം മത്സരിച്ച ഇടതുപക്ഷം വമ്പന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. സി.പി.ഐ.എം.എല്‍, സി.പി.എം, സി.പി.ഐ ഉള്‍പ്പെട്ട ഇടതുപക്ഷത്തിന്റെ മാസ് മുന്നേറ്റത്തിനാണ് ബീഹാര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്. കാരണം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്കാണ് ബി.ജെ.പി മത്സരിച്ചിരുന്നത്. പിന്നീട് ഭരണം പിടിക്കാനാണ് ജെ.ഡി.യുവിന്റെ ഒപ്പം അവര്‍ കൂടിയിരുന്നത്.
ഇത്തവണ ജെ.ഡി.യു – ബി.ജെ.പി സഖ്യമാണ് മത്സരിച്ചത് എന്നതിനാല്‍ ബി.ജെ.പിയുടെ നേട്ടം സ്വാഭാവികമാണ്. ജെ.ഡി.യുവിനെ ക്ഷീണിപ്പിക്കാന്‍ രംഗത്തിറങ്ങിയ ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയുടെ പിന്തുണയും ബി.ജെ.പിക്ക് വ്യാപകമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ മഹാ സഖ്യത്തിലെ കാര്യങ്ങള്‍ അങ്ങനെയല്ല, ഒറ്റക്കെട്ടായാണ് മഹാ സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു തരം അഭിപ്രായ ഭിന്നതും ഈ സഖ്യത്തില്‍ ഉണ്ടായിരുന്നില്ല. 70 സീറ്റുകള്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടപ്പോള്‍ കൂടുതലായ ഒരു അവകാശവാദവും ഇടതുപക്ഷം ആര്‍.ജെ.ഡിക്ക് മുന്നില്‍ വച്ചിരുന്നില്ല. ലഭിച്ച 27 സീറ്റുകള്‍ പങ്കിട്ടെടുത്താണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചിരുന്നത്. കഴിഞ്ഞ സഭയില്‍ 3 സി.പി.ഐ.എം.എല്‍ അംഗങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ പേരില്‍ നിയമസഭയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ സി.പി.എമ്മും സി.പി.ഐയും കൂടി സി.പി.ഐ.എം.എല്ലിനൊപ്പം വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണിത്. കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കുന്നതിന് പകരം അത് ഇടതുപക്ഷത്തിന് നല്‍കിയിരുന്നെങ്കില്‍ ചിത്രം തന്നെ മാറുമായിരുന്നുവെന്നാണ് ആര്‍.ജെ.ഡി നേതാക്കള്‍ പോലും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത പാര്‍ട്ടിയായാണ് ബീഹാറിലും കോണ്‍ഗ്രസ്സ് മാറിയിരിക്കുന്നത്. ചാരത്തില്‍ നിന്നാണ് ‘ഫിനിക്‌സ് പക്ഷിയെ’ പോലെ സി.പി.എമ്മും സി.പി.ഐയും ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്. വോട്ടിംഗ് ശതമാനത്തിലും സി.പി.ഐ.എം.എല്ലിനെ പോലെ വലിയ മുന്നേറ്റമാണ് സി.പി.എമ്മും സി.പി.ഐയും നടത്തിയിരിക്കുന്നത്. മത്സരിച്ച 27സീറ്റുകളില്‍ 19 സീറ്റുകളിലാണ് ചെമ്പട ചെങ്കൊടി പാറിച്ചിരിക്കുന്നത്.
ലോകസഭ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി സി.പി.എമ്മിനും സി.പി.ഐക്കും സീറ്റുകള്‍ നിഷേധിച്ചപ്പോള്‍ തങ്ങള്‍ക്ക് നീക്കിവച്ച സീറ്റു പോലും ഉപേക്ഷിച്ചവരാണ് സി.പി.ഐ.എംഎല്‍ നേതൃത്വം. ബീഹാറിലെ ഇടതുപക്ഷത്തിന്റെ കെട്ടുറപ്പും ഒറ്റ മനസോടെയുള്ള ഈ ഐക്യം തന്നെയാണ്. അധികാരമല്ല നിലപാടുകളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് ഏറെ പ്രധാനം. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. പ്രധാന പ്രതിപക്ഷമായ ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് സഖ്യത്തിന് ഒരു സീറ്റ് മാത്രമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നതെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. ഇടതുപക്ഷത്തെ തഴഞ്ഞതിന്റെ ‘എഫക്ട്’ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസ്സിനും മനസ്സിലായിരുന്നത്.
ബെഗുസരായ്, പാടലീപുത്ര, മധുബനി എന്നിങ്ങനെ ഒരു ഡസനോളം ലോകസഭ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമാണുള്ളത്. ഇതാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് മുന്‍പ് തിരിച്ചറിയാതെ പോയിരുന്നത്. കോണ്‍ഗ്രസ്സ് മാത്രം ഒപ്പം ഉണ്ടായാല്‍ വിജയിക്കാന്‍ കഴിയുമെന്ന അഹന്തക്ക് കൂടിയാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റിരുന്നത്. ആ തെറ്റാണിപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തേജസ്വി തിരുത്തിയിരിക്കുന്നത്. വൈകിയാണെങ്കിലും ഇടതുപക്ഷത്തിന് നല്‍കിയ പരിഗണനയാണ് മഹാ സഖ്യത്തിന് എടുത്ത് കാണിക്കാന്‍ പറ്റുന്ന പ്രധാന നേട്ടം. ഇടതുപക്ഷ കേഡര്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് ബീഹാറില്‍ ചുവപ്പിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായിരിക്കുന്നത്.
നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരെ നിരന്തരം പ്രക്ഷോഭം നടത്തിയിരുന്നതും ഇടതു പാര്‍ട്ടികളാണ്. സി.പി.ഐ.എം.എല്ലും, സി.പി.എമ്മും സി.പി.ഐയും നടത്തിയ പോരാട്ടങ്ങള്‍ പൊതു സമൂഹത്തില്‍ ഇടതുപക്ഷത്തോടുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കാനാണ് കാരണമായിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ചാനലില്‍ ഇരുന്ന് നടത്തുന്ന സമരമല്ല ജനങ്ങള്‍ക്കൊപ്പം ചുട്ടുപൊള്ളുന്ന വെയിലിലാണ് ബീഹാറില്‍ ഇടതുപക്ഷം പ്രക്ഷോഭം നടത്തിയിരുന്നത്. അതിനുള്ള ഫലമാണ് ഇപ്പോള്‍ ജനങ്ങളും ചെങ്കൊടിക്ക് നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ സഖ്യമാക്കിയതെന്ന ചോദ്യത്തിന് തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകനായ മനോജ് ഝാ പറഞ്ഞ മറുപടിയില്‍ തന്നെ എല്ലാം വ്യക്തമാണ്.
‘ഇടതുപക്ഷം എക്കാലവും ജനങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവരും സമരങ്ങള്‍ നയിക്കുന്നവരുമാണ് എന്നാണ് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷം ഒരു മുന്നണിയുടെ ഭാഗമാകുമ്പോള്‍ ആ മുന്നണിക്ക് ഒരു കുതിപ്പ് ലഭിക്കുമെന്ന കാര്യവും മനോജ് ഝാ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കങ്ങള്‍ക്ക് അപ്പുറമായ ഒരു കുതിപ്പാണത്. അതു തന്നെയാണ് തങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്നതാണ് എം.പി കൂടിയായ മനോജ് ത്സാ തുറന്ന് പറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പായിരുന്നു ഈ പ്രതികരണം. തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ശക്തമായ പ്രക്ഷോഭങ്ങളാണ് ഇടതുപക്ഷം ബീഹാറില്‍ നടത്തിയിരുന്നത്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സുമെല്ലാം നോക്കുകുത്തികളായിടത്താണ് ഇടതുപക്ഷം തങ്ങളുടെ കടമ ഭംഗിയായി നിര്‍വ്വഹിച്ചത്. ഇതും ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ദ്ധിപ്പിച്ച പ്രധാന ഘടകമാണ്.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമായിട്ടുണ്ട്. ബിഹാറി പെണ്‍കുട്ടി കേരളത്തില്‍ പഠിച്ച് ഒന്നാം റാങ്ക് നേടിയ സംഭവം തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കിയത് കനയ്യകുമാറാണ്. കൂലി പണിക്കാരനായ പ്രമോദ് കുമാര്‍ – ബിന്ദുദേവി ദമ്പതികളുടെ മകള്‍ പായല്‍ കുമാരിയാണ് ഈ റാങ്ക് ജേതാവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ”പഠിക്കാനുള്ള സൗകര്യമാണ് ആദ്യം ബീഹാറില്‍ വേണ്ടതെന്ന വാദമാണ് ‘കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഉയര്‍ത്തിയിരുന്നത്. ബീഹാറിലെ ചുവപ്പിന്റെ മുന്നേറ്റത്തില്‍ ഇടതുപക്ഷത്തിനും ഇനി തീര്‍ച്ചയായും അഭിമാനിക്കാം. ബീഹാറിലെ ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചു വരവിന്റെ സൂചന കൂടിയാണത്.
അതേസമയം ഇടതുപക്ഷ നേട്ടത്തില്‍ കോണ്‍ഗ്രസ്സിനും ഇനി അവകാശവാദം ഉന്നയിക്കാന്‍ പറ്റുകയില്ല. അത്രയ്ക്കും ദയനീയമായ തോല്‍വിയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായിരിക്കുന്നത്. ഇടത് നേട്ടം മഹാസഖ്യത്തിന്റെ മാത്രം നേട്ടമായിരുന്നെങ്കില്‍ ആ നേട്ടം കോണ്‍ഗ്രസ്സിനും ലഭിക്കണമായിരുന്നു. എന്നാല്‍ അതിവിടെ സംഭവിച്ചിട്ടില്ല. ഇടതുപക്ഷമില്ലാത്ത ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് സഖ്യത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിലാണ് ബീഹാര്‍ ജനത ഒതുക്കിയിരുന്നത് എന്നതും നാം ഓര്‍ക്കണം. ഏത് സഖ്യത്തില്‍ മത്സരിച്ചാലും വിശ്വാസ്യത അത് പ്രധാനം തന്നെയാണ്. ബീഹാറില്‍ ഇടതുപക്ഷത്തിനുള്ളതും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടിരിക്കുന്നതും അതു തന്നെയാണ്.