സ്വര്‍ണ്ണക്കടത്തിനായി തിരുവനന്തപുരത്ത് ‘ഗോള്‍ഡ് സിന്‍ഡിക്കേറ്റ്’ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ‘ഗോള്‍ഡ് സിന്‍ഡിക്കറ്റ്’ പ്രവര്‍ത്തിച്ചതായി ഞെട്ടിക്കുന്ന വിവരം.

സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ റവന്യു ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായിരുന്ന കസ്റ്റംസ് സൂപ്രണ്ട് എസ്.പി. രാധാകൃഷ്ണന്റെ ഒത്താശയോടെ തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോഗ്രാം സ്വര്‍ണം കടത്തിയതായും ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തി.

25 കിലോഗ്രാം സ്വര്‍ണമാണു കടത്തിയതെന്നായിരുന്നു മുന്‍പ് ലഭിച്ച വിവരം. ദുബായില്‍ ബ്യൂട്ടി സലൂണ്‍ നടത്തുന്ന സെറീന ഷാജിയും കൂട്ടാളിയും കടത്തിയ സ്വര്‍ണം കഴിഞ്ഞ മേയില്‍ പിടിക്കപ്പെട്ടതോടെയാണ് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനുള്ള പങ്ക് ആദ്യമായി പുറത്തുവന്നത്. കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്‍ കള്ളക്കടത്ത് തടയല്‍ നിയമപ്രകാരം (കൊഫെപോസ) ഇപ്പോള്‍ കരുതല്‍ തടങ്കലിലാണ്.

2019 ജനുവരി മേയ് കാലയളവിലാണ് രാധാകൃഷ്ണന്റെ ഒത്താശയോടെ വന്‍തോതില്‍ സ്വര്‍ണം കടത്തിയത്. രാധാകൃഷ്ണന്റെ മൊഴിയില്‍ നിന്ന് തിരുവനന്തപുരത്തെ ‘ഗോള്‍ഡ് സിന്‍ഡിക്കറ്റിനെ’ കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചിരുന്നു. ഇതോടെയാണു നയതന്ത്ര പാഴ്‌സല്‍ അടക്കമുള്ള പുതിയ പരീക്ഷണങ്ങളിലേക്കു റാക്കറ്റ് കടന്നതെന്നാണു നിഗമനം.

Top