സ്വര്‍ണക്കടത്ത്; പ്രതികളുടെ അധോലോക ബന്ധം ഗുരുതര ആരോപണമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നത് ഗുരുതര ആരോപണമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആഭ്യന്തരമന്ത്രാലയവും എന്‍ഐഎയും ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎപിഎ ചുമത്തിയത് ശരിയായിരുന്നുവെന്ന് തെളിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം, കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്.

കള്ളക്കടത്തില്‍ നിക്ഷേപം നടത്തിയെന്നതിന് പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കാണ് ജാമ്യം കിട്ടിയത്. യുഎപിഎ ചുമത്തിയ കേസിലെ 8, 9, 19, 24, 21, 23, 26, 27,22 16 പ്രതികളായ സെയ്തലവി, പി.ടി അബ്ദു, അംജദലി, അബ്ദുല്‍ ഹമീദ്, ജിഫ്‌സല്‍, മുഹമ്മദ് അബു ഷമീം, മുഷഫ, അബ്ദുല്‍ അസീസ്, അബൂബക്കര്‍, മുഹമ്മദ് അന്‍വര്‍ എന്നിവരാണ് ജാമ്യം ലഭിച്ച പ്രതികള്‍. ഇവര്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.

എല്ലാ പ്രതികള്‍ക്കെതിരെയും യുഎപിഎ നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎയുടെ വാദം. പ്രതികളും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായുള്ള പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ അറിയിച്ചു.

Top