സ്വര്‍ണക്കടത്ത്; മൂന്ന് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൂന്ന് പ്രതികളെ എന്‍.ഐ.എ. മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സരിത്ത്, കെ.ടി. റമീസ്, എ.എം. ജലാല്‍ എന്നിവരെയാണ് കൊച്ചിയിലെ എന്‍.ഐ.എ. കോടതി കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം, നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ബുദ്ധി പറഞ്ഞു തന്നത് സ്വപ്ന സുരേഷ് ആണെന്ന് സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കി. കോണ്‍സുല്‍ ജനറലിന് ബിസിനസ്സിനും വീട് വെയ്ക്കാനും പണം വേണമെന്ന് സ്വപ്ന പറഞ്ഞെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു.

കെ ടി റമീസാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ച് തന്നെ സമീപിക്കുന്നത്. അത്തരം സാധ്യത ആലോചിച്ച് താന്‍ ആദ്യം ബന്ധപ്പെട്ട് ഈ കേസിലെ തന്നെ പ്രതിയായ സരിത്തുമായാണ്. എന്നാല്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കൊണ്ടുവരാന്‍ ഒരു കാരണവശാലും കഴിയില്ല എന്ന് സരിത്ത് ഉറപ്പിച്ചുപറഞ്ഞു. അതിന് ശേഷമാണ് സ്വപ്നയുമായി ബന്ധപ്പെടുന്നത്. സ്വപ്നയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി നിത്യേന സാധനങ്ങള്‍ വരുന്നുണ്ടെന്നും അത് വഴി സ്വര്‍ണം കൊണ്ടുവന്നാല്‍ പരിശോധനയുണ്ടാകില്ലെന്നും പറഞ്ഞത്.

Top