സ്വര്‍ണക്കടത്ത് ; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളയുടെ പ്രഭവകേന്ദ്രമായിരിക്കുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൊള്ളയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അഴിമതിയെന്ന അഗ്‌നിപര്‍വതത്തിന് മുകളിലാണ് നില്‍ക്കുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് എല്ലാവര്‍ക്കും വ്യക്തമായെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. മുരളീധരന്‍ എംപിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

കേസ് സിബിഐ അന്വേഷിച്ചാല്‍ എല്ലാം തെളിയും. സോളാര്‍ ഉള്‍പ്പെടെ ഏത് കേസ് സര്‍ക്കാര്‍ പൊടി തട്ടിയെടുത്താലും സ്വര്‍ണക്കടത്ത് കേസിലെ വസ്തുതകള്‍ പുറത്തുവരണം. ഇല്ലെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധ സമരം നടത്തുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top