പശ രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; വിമാനത്താവളത്തില്‍ മലയാളികള്‍ പിടിയില്‍

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നര ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വര്‍ണം കസ്റ്റംസ് പിടികൂടി. 2 മലയാളികള്‍ അടക്കം 3 പേരില്‍ നിന്നാണു സ്വര്‍ണം പിടിച്ചത്. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വര്‍ണമാണു പിടികൂടിയത്.

വെള്ളിയാഴ്ച, മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹമ്മദ് ആഷിഫില്‍ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. പുലര്‍ച്ചെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്തത്. രാസവസ്തു ചേര്‍ത്തു പശ രൂപത്തിലാക്കിയ സ്വര്‍ണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീന്‍സ്, കാല്‍മുട്ട് കവചം (നീ പാഡ്) തുടങ്ങിയവയില്‍ ഒളിപ്പിച്ചാണു കടത്തിയത്.

കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ അവിനാശ് കിരണ്‍ റൊങ്കാലിയുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകാന്ത്, സതീഷ്, ഇന്‍സ്പെക്ടര്‍ പ്രഫുല്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ അബ്ദുല്‍ സലാം മാണിപ്പറമ്പ്, ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്‌റഫ് എന്നിവരാണു പിടിയിലായ മലയാളികള്‍.

കാസര്‍കോട് സ്വദേശികളായ ഇവര്‍ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് എത്തിയത്. ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും ബട്ടണ്‍, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിന്‍ എന്നീ രൂപങ്ങളിലാണ് സ്വര്‍ണം കടത്തിയത്. 26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വര്‍ണം ഇവരില്‍നിന്നു പിടികൂടി. കസ്റ്റംസ് സൂപ്രണ്ടുമാരായ രാകേഷ്, സി.എം.മീണ, ആശിഷ് വര്‍മ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Top