സ്വര്‍ണക്കടത്ത്; കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്. 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിര്‍ദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. കെ.ടി റമീസാണ് ഫൈസലിന്റെ പേര് വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കാരാട്ട് ഫൈസലിനെ ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പുലര്‍ച്ചെ റെയ്ഡിനെത്തിയത്. സ്വര്‍ണം എത്തിയതെങ്ങനെയെന്ന വിവരങ്ങളാകും ഫൈസലില്‍ നിന്ന് ചോദിച്ചറിയുക.

അതേസമയം, കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ കൊടുവള്ളിയിലെ സി.പി.എം. ഓഫീസിലേക്ക് മുസ്ലീം ലീഗ് മാര്‍ച്ച് നടത്തി.

കാരാട്ട് ഫൈസല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണം, കാരാട്ട് റസാക്കിന് ഇതിലുള്ള പങ്ക് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ലീഗിന്റെ പ്രതിഷേധം. ഓഫീസിനു മുന്നിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

ബിനീഷ് കോടിയേരിയുടെയും എം.എല്‍.എമാരായ കാരാട്ട് റസാക്കിന്റെയും പി.ടി.എ. റഹീമിന്റെയും അടുത്ത അനുയായികളില്‍ ഒരാളാണ് കാരാട്ട് ഫൈസല്‍. ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ കാരാട്ട് റസാക്കും ബിനീഷ് കോടിയേരിയും ഈയൊരു ശൃംഖലയുടെ ഭാഗമാണെന്നും ലീഗ് ആരോപിച്ചു.

Top