സ്വര്‍ണക്കടത്ത് വിവാദം: കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് സിപിഐ എം

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോടും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരോടും ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയിട്ടും സിപിഎമ്മിനെതിരേ ഒരു വിഭാഗം നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണം ദുരുദ്ദേശപരമായ ഗൂഢാലോചനയാണെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടിയോടുള്ള ജനവിശ്വാസത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സഹായിക്കുന്ന സമീപനം സിപിഐ എം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. അത്തരം പ്രവണതകളുള്ളവര്‍ പാര്‍ടിയിലേക്ക് കടന്നുകൂടാനും അനുവദിച്ചിട്ടില്ല. തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കാലാകാലങ്ങളില്‍ നടത്തുന്ന സമ്മേളനങ്ങളിലും മറ്റും സ്വീകരിക്കാറെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

എളുപ്പത്തില്‍ പണം നേടാനും സ്വത്ത് സമ്പദിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഏതെങ്കിലും സിപിഎം അനുഭാവിയോ സംഘടനാ പ്രവര്‍ത്തകനോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ പാര്‍ട്ടി ഒപ്പം നില്‍ക്കാറില്ല. നിയമപരമായ നടപടി എടുക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ പോലും അവര്‍ പാര്‍ട്ടിയുടെ നടപടിക്ക് വിധേയരാകാറുണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, മാഫിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സഹായിക്കുന്ന സമീപനം സിപിഎം ഒരിക്കലും സ്വീകരിച്ചിട്ടില്ല. കുറ്റവാളികള്‍ ഏതെങ്കിലും ബഹുജന സംഘടനയില്‍ അംഗമായാല്‍ പോലും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന പാരമ്ബര്യമാണുള്ളത്. ഇപ്പോള്‍ എതിരാളികള്‍ പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും പ്രചരിപ്പിക്കുന്ന കാര്യങ്ങളോ സംഭാഷണശകലകങ്ങളോ ആധികാരിക രേഖയെന്ന മട്ടില്‍ സിപിഎമ്മിനെതിരെ ആയുധമാക്കുന്നത് അപലപനീയമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Top