സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്ന

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനമൊരുക്കിയതിലോ പങ്കില്ലെന്നും ജാമ്യാപേക്ഷയില്‍ സ്വപ്ന സുരേഷ്. കേസില്‍ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസില്‍ എന്‍ഐഎ അന്വേഷണം വന്നത്.

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് കേസില്‍ എന്‍ഐഎ അന്വഷണം വന്നതെന്നതാണ് ഹര്‍ജിയിലെ പ്രധാന വാദം. കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും ജാമ്യഹര്‍ജിയില്‍ സ്വപ്ന ചൂണ്ടിക്കാട്ടുന്നു.

കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണമുള്ള ബാഗേജുമായി ബന്ധമില്ല. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ് ബാഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചത്. കോവിഡ് മൂലമുള്ള തിരക്കുകള്‍ മൂലമാണ് ബാഗേജിന്റെ ക്ലിയറന്‍സ് വൈകുന്നതെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു.

Top