സ്വര്‍ണക്കടത്ത് കേസ്; കള്ളക്കടത്തിന് പണം മുടക്കിയ നാലുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി എന്‍ഐഎ അറസ്റ്റു ചെയ്തു. മുഹമ്മദ് അന്‍വര്‍ ടിഎം, ഹംസത്ത് അബ്ദുള്‍ സലാം, സംജു ടിഎം, ഹംജാദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായവരില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്.

കള്ളക്കടത്തിന് പണം മുടക്കിയവരാണ് ഇവരെന്നാണ് വിവരം. ആറ് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടന്നു. കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അതിനിടെ കേസില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കടുത്ത പ്രതിരോധത്തിലായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയില്‍ റിപ്പോര്‍ട് നല്‍കി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷിന് കാര്യമായ സ്വാധീനമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ 20 മണിക്കൂര്‍ ചോദ്യം ചെയ്തതായും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യ ഇടനിലക്കാരായ സ്വപ്ന സുരേഷ്, സരിത് , സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിശദാംശങ്ങളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചത്. ഇഡിയുടെ ആവശ്യപ്രകാരം പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു.

Top