സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിന് എതിര്‍വശത്തെ ഫ്ളാറ്റ് സമുച്ചയത്തില്‍ ഫ്ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍. ശിവശങ്കറിന് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെന്നു പറഞ്ഞ് അരുണ്‍ ആണ് ഫ്ളാറ്റ് ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായിട്ടുണ്ട്.

അരുണ്‍ ബുക്ക് ചെയ്ത ഫ്ളാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ആണ്. മേയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കര്‍ ഇവിടെ താമസിച്ചിട്ടുണ്ടെന്നും ഹെദര്‍ ഹൈറ്റ്സില്‍ പല മുറികളില്‍ പ്രതിദിന വാടകയ്ക്ക് ജയശങ്കര്‍ പലപ്പോഴായി താമസിച്ചുവെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ജയശങ്കര്‍ ഇവിടെ നല്‍കിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

ഒമ്പതു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തുവെങ്കിലും കസ്റ്റംസ് തൃപ്തരല്ലെന്നാണ് സൂചന. ഇദ്ദേഹത്തെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ വിളിച്ച അരുണിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇങ്ങനെ ഒരാള്‍ ശിവശങ്കറിനു കീഴില്‍ ജോലി ചെയ്യുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. അരുണാണ് കള്ളക്കടത്ത് പ്രതികള്‍ക്കു വേണ്ടി ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് ശിവശങ്കറും ഇന്നലെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ജയശങ്കറെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Top