സ്വര്‍ണക്കടത്ത് കേസ് ; പ്രതികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്‌ളാറ്റിലാണെന്ന് നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. പ്രതികളായ സ്വപ്ന സുരേഷും സന്ദീപും സരിത്തും ഫെദര്‍ ടവറിലെ എഫ് 6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വിലയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന സുപ്രധാന വിവരങ്ങളാണ് കസ്റ്റംസ് കണ്ടെത്തിയത്.

നേരത്തെ റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ഓഫീസ് മുറി വാടകയ്‌ക്കെടുത്തതും വിവാദമായിരുന്നു. മുന്‍ ഐടി സെക്രട്ടറിയായ ശിവശങ്കരന്‍ മൂന്ന് വര്‍ഷത്തോളം ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടക്കുമെന്നാണ് സൂചന.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തല കത്ത് നല്‍കി.

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഡി.ജി.പിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വ്യാജ വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതിലും അന്വേഷണം വേണം. ഇതുമാത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ എന്‍.ഐ.എ. അന്വേഷണം വേറൊരു ദിശയിലാണ് നീങ്ങുന്നത്. എന്നാല്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ ആക്ഷേപങ്ങളില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

Top