ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യയ്ക്ക് സുവര്‍ണ തിളക്കം. സ്വര്‍ണ മെഡലിനായുള്ള പോരാട്ടത്തില്‍ 33-29 എന്ന പോയിന്റിന് ഇറാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കബഡിയുടെ രാജാക്കന്മാരായത്. മത്സരത്തില്‍ വ്യക്തമായ മുന്‍ തൂക്കത്തോടെയാണ് ഇന്ത്യന്‍ ടീം മുന്നോട്ടുപോയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 17-13ന് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ ഇറാന്‍ ശക്തമായ പോരാട്ടം കാഴ്ച വെച്ചതോടെ സ്‌കോര്‍ 25-25ന് തുല്യമായി. എങ്കിലും നാല് പോയിന്റിന്റെ ലീഡില്‍ ഇന്ത്യ മത്സരം ജയിച്ചു. അതിനിടെ മത്സരത്തിനിടെ താരങ്ങളും അധികൃതരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത് ഫൈനലിന്റെ നിറം കെടുത്തി.

വനിതകളുടെ കബഡിയിലും ഇന്ത്യ സുവര്‍ണ നേട്ടം ആഘോഷിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 105ലേക്ക് എത്തി. 28 സ്വര്‍ണവും 36 വെള്ളിയും 41 വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 100ലധികം മെഡലുകള്‍ നേടുന്നത്.

മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പവന്‍ സെഹ്രാവത് ഇറാന്റെ കളത്തിലേക്ക് എത്തി. എന്നാല്‍ ഇറാന്റെ താരങ്ങളുടെ മേല്‍ ടച്ച് ഉണ്ടാക്കാതെ പവന്‍ തിരികെ വന്നു. ആ സമയത്ത് നാല് ഇറാനിയന്‍ താരങ്ങള്‍ പവനെ പ്രതിരോധിച്ചു. ഇത് പവനെ ഇറാനിയന്‍ താരങ്ങള്‍ പ്രതിരോധിച്ചോ എന്നത് സംശയമുണ്ടാക്കി. ഇറാന് ഒരു പോയിന്റ് ലഭിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഷേധിച്ചു. ടെലിവിഷന്‍ ദൃശ്യങ്ങളില്‍ പരിശോധിച്ച ശേഷം ഇന്ത്യയ്ക്ക് നാല് പോയിന്റ് ലഭിച്ചു. ബൗണ്ടറി ലൈനിന് പുറത്തുവെച്ചാണ് പവനെ ഇറാന്‍ താരങ്ങള്‍ തടഞ്ഞതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പക്ഷേ ഇറാന്‍ താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. എന്നാല്‍ കബഡി നിയമപ്രകാരം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു അന്തിമ തീരുമാനം. ഈ പോയിന്റുകള്‍ ഇന്ത്യയുടെ ജയത്തില്‍ തന്നെ നിര്‍ണായകമായി.

 

 

 

 

Top