സ്വര്‍ണം എത്തിച്ചത് അര്‍ജുന്‍ ആയങ്കിക്ക് നല്‍കാന്‍; മുഹമ്മദ് ഷെഫീഖിന്റെ മൊഴി

കോഴിക്കോട്: വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം അര്‍ജുന്‍ ആയങ്കിക്ക് നല്‍കാന്‍ കൊണ്ടുവന്നതാണെന്ന് കസ്റ്റംസ് പിടിയിലായ ഇടനിലക്കാരന്‍ മുഹമ്മദ് ഷഫീഖിന്റെ മൊഴി. സ്വര്‍ണം ദുബായില്‍ നിന്ന് കൊടുത്തുവിട്ട ആള്‍ പറഞ്ഞത് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ മാത്രമേ ശരിയായ വിവരം ലഭിക്കൂ എന്നാണ് കസ്റ്റംസിന്റെ നിലപാട്.

ഇന്നലെ ഇരുവരെയും കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസില്‍ 4 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് മുഹമ്മദ് ഷഫീഖ് വിവരം വെളിപ്പെടുത്തിയത്. അന്നും തലേന്നും 25 തവണയില്‍ അധികമാണ് തന്നെ അര്‍ജുന്‍ വിളിച്ചത്. വാട്‌സപ്പിലൂടെയായിരുന്നു കൂടുതല്‍ കോളുകളെന്നും ഷഫീഖ് കസ്റ്റംസിനോട് വ്യക്തമാക്കി.

എന്നാല്‍ ഇതൊക്കെ അര്‍ജുന്‍ ആയങ്കി നിഷേധിച്ചു. മുഹമ്മദ് ഷഫീഖിന് തന്റെ സുഹൃത്ത് നല്‍കിയ പണം വാങ്ങാന്‍ മാത്രമാണ് താന്‍ അവിടെ ചെന്നത്. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. അര്‍ജുന്റെ ആയങ്കിയുടെ തന്നെ ഓഡിയോ കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ അതൊക്കെ പൊലീസ് കെട്ടിച്ചമച്ചതാണെന്നും അര്‍ജുന്‍ പറഞ്ഞു.

 

 

Top