ഗോഡ്സെ പ്രകീര്‍ത്തനം: എന്‍ഐടി അധ്യാപികയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഫേസ്ബുക്കിൽ ഗോഡ്സെ അനുകൂല പരാമർശം നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് എൻ ഐ ടി അധ്യാപികയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന് കാരണമായ ഫേസ്ബുക്ക് കമന്റിടാൻ ഉപയോഗിച്ച ഇല്ട്രോണിക് ഉപകരണം ഹാജരാക്കാൻ കുന്നമംഗലം പോലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് അധ്യാപികയായ ഷൈജ ആണ്ടവൻ നൽകിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.

കേസ് നേരിടുന്ന ആളെ തന്നെ സാക്ഷിയാകാൻ നിർബന്ധിക്കരുതെന്ന ഭരണഘടനയുടെ 20(3) വകുപ്പിന്‍റെ ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാൽ, ഹര്‍ജി പരിഗണനക്കെടുത്തപ്പോൾ ഇതിലെ ആവശ്യങ്ങളുമായി മുന്നോട്ടു പോകുന്നില്ലെന്ന് ഹര്‍ജിക്കാരി അറിയിക്കുകയായിരുന്നു. തുടർന്നാണ് കോടതിയുടെ നടപടി.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലായിരുന്നു അഡ്വ കൃഷ്ണ രാജ് ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ് ചെയ്തത്. ‘നാഥുറാം വിനായക് ഗോഡ്സെ ഇന്ന് ഭാരതത്തില്‍ നിരവധിപ്പേരുടെ ഹീറോ,’ എന്നെഴുതിയ പോസ്റ്റിലാണ് ഇന്ത്യയെ രക്ഷിച്ച ഗോഡ്സെയില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്.

കമന്റ് വിവാദമാകുകയും വിവിധ വിദ്യാര്‍ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഷൈജ ആണ്ടവനെതിരെ പോലീസ് കേസെടുത്തത്. ഇതിന് ശേഷം ചാത്തമംഗലത്തെ വീട്ടിലെത്തി കുന്നമംഗലം പോലീസ് ഷൈജ ആണ്ടവനോട് വിവരങ്ങള്‍ തേടിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്നും ഷൈജയുടെ കമന്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി ഫെസ്ബുക്കിനെ സമീച്ചതായും സി ഐ അറിയിച്ചു. ഇതില്‍ മറുപടി കിട്ടിയ ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും പോലീസ് അറിയിച്ചിരുന്നു.

Top