ഗോധ്ര ട്രെയിന്‍ ദുരന്ത കേസ്, ഹൈക്കോടതി വിധി ഇന്ന്

അഹമ്മദാബാദ്: 2002-ല്‍ നടന്ന ഗോധ്ര ട്രെയിന്‍ ദുരന്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും.

ഗോധ്ര സ്റ്റേഷനിലെ സബര്‍മതി ട്രെയിനിലെ എസ്6 കോച്ചിലുണ്ടായ തീപിടിത്തത്തില്‍ അയോദ്ധ്യ സന്ദര്‍ശനത്തിനായി പുറപ്പെട്ട 59 രാമസേവകരാണ് കൊല്ലപ്പെട്ടത്.

ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘം 94 പേര്‍ക്ക് എതിരെയാണ് കേസ് ചാര്‍ജ്ജ് ചെയ്തത്.

ഇതില്‍ 31 പേരെ 2011 ഫെബ്രുവരിയില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തത്തിനും ശിക്ഷിക്കുകയും ചെയ്തിരുന്നു.

ദുരന്തത്തിന്റെ പ്രധാനസൂത്രധാരനായ മൗലവി സയീദ് ഒമര്‍ജിയെ ഒഴിവാക്കിയ പ്രത്യേക കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

അക്രമിസംഘം രാമഭക്തര്‍ സഞ്ചരിച്ചിരുന്ന ‘എസ് 6’ ബോഗിയിലേക്ക് പുറത്തുനിന്ന് കൊണ്ടുവന്ന പെട്രോള്‍ വലിയ അളവില്‍ ഒഴിച്ച് തീയിടുകയായിരുന്നുവെന്നും ആരും രക്ഷപ്പെടാതിരിക്കാന്‍ ബോഗിയുടെ വാതിലുകള്‍ അടച്ചിരുന്നുവെന്നും വ്യക്തമായിരുന്നു.

കേസില്‍ 253 സാക്ഷികളെയാണ് വിസ്തരിച്ചത്. 1500 തെളിവുകള്‍ കോടതി പരിശോധിച്ചു.ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ ഗോധ്രയിലേത് യാദൃച്ഛികമായുണ്ടായ ദുരന്തമല്ലെന്നും ആസൂത്രിതമായ കൂട്ടക്കൊലയാണെന്നും കണ്ടെത്തിയിരുന്നു. കര്‍സേവകര്‍ യാത്ര ചെയ്തിരുന്നതുകൊണ്ടാണ് സബര്‍മതി എക്‌സ്പ്രസ് തന്നെ അക്രമികള്‍ ലക്ഷ്യമിട്ടതെന്നും ജസ്റ്റിസ് നാനാവതി ചൂണ്ടിക്കാട്ടിയിരുന്നു.

Top