ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി വീണ്ടും കിടിലന്‍ സേവ് നടത്തി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ്

കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി വീണ്ടും കിടിലന്‍ സേവ് നടത്തി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ്. മത്സരത്തില്‍ 19-ാം മിനിറ്റിലാണ് മലയാളി താരം ആവേശകരമായ ഡബിള്‍ സേവ് നടത്തിയത്. എന്നാല്‍ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഒഡീഷ ഒരു ഗോളിന് മുന്നിലാണ്. 15-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയാണ് ആദ്യ ഗോളടിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഓടിക്കയറിയ ഡീഗോ മൗറീഷ്യോ ആദ്യ ഗോളടിക്കുകയായിരുന്നു. ബ്രസീലിയന്‍ താരത്തെ തടയാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ സച്ചിന്റെ കൈയ്യില്‍ നിന്നും പന്ത് വഴുതി വലയിലേക്കെത്തി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വീണ്ടും സച്ചിന്റെ കിടിലന്‍ സേവ് ഉണ്ടായി. ഡീഗോ മൗറീഷ്യയ്ക്ക് സച്ചിനെ മാത്രമാണ് മുന്നില്‍കിട്ടിയത്. സച്ചിന്റെ സേവിന് പിന്നാലെ റഫറി ഓഫ്‌സൈഡ് ഫ്‌ലാഗും ഉയര്‍ത്തി. മത്സരത്തില്‍ പിന്നിലായ ശേഷം സമനില ഗോള്‍ കണ്ടെത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായി. പക്ഷേ അഡ്രിയാന്‍ ലൂണയെയും സംഘത്തെയും ഒഡീഷ താരങ്ങള്‍ പ്രതിരോധിച്ചു. ആദ്യ പകുതിയില്‍ ബോള്‍ പൊസഷനില്‍ ഇരുടീമുകളും ഏകദേശം തുല്യത പാലിച്ചു.

19-ാം മിനിറ്റില്‍ വീണ്ടും മുന്നിലെത്താനുള്ള അവസരം ഒഡീഷ എഫ്‌സി കളഞ്ഞുകുളിച്ചു. ഇസാക് റാള്‍ട്ടെയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്വിക്ക് ഒഡീഷ ആദ്യം നശിപ്പിച്ചു. അഹമ്മദ് ജഹായുടെ കിക്ക് ക്രോസ്ബാറില്‍ തട്ടി തിരികെ വന്നു. പക്ഷേ ബ്ലാസ്റ്റേഴ്‌സിന്റെ നവോച സിംഗ് പന്ത് കൈകൊണ്ട് തട്ടിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ ഒഡീഷയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പക്ഷേ ഇത്തവണ സച്ചിന്‍ സുരേഷ് രക്ഷകനായി. ഡിഗോ മൗറീഷ്യയുടെ പെനാല്‍റ്റിയും പിന്നാലെ ഇസാക് റാള്‍ട്ടെയുടെ ഗോള്‍ശ്രമവും ഡബിള്‍ സേവിലൂടെ സച്ചിന്‍ രക്ഷപെടുത്തി.

 

Top