മയക്കുമരുന്നിനെതിരെ ‘ഗോള്‍ ചലഞ്ച്’; ക്യാമ്പയിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോൾ ചലഞ്ചി’ന് ഇന്ന് തുടക്കം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി’ എന്ന മുദ്രാവാക്യമുയർത്തി രണ്ട് കോടി ഗോളടിക്കാനാണ് സർക്കാർ തീരുമാനം.

എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതു സ്ഥലങ്ങളിലും ഗോൾ ചലഞ്ച് സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും.

വാർഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഒരു പോസ്റ്റ് തയ്യാറാക്കി വെച്ച്, എപ്പോൾ വേണമെങ്കിലും ആർക്കും വന്ന് ഗോളടിക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണവും നടത്തും. ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദർശന കേന്ദ്രങ്ങൾക്ക് സമീപം പോസ്റ്റുകളൊരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനതലത്തിൽ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. ഇത്തരം കേന്ദ്രങ്ങളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകൾ പ്രദർശിപ്പിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡിലും വിദ്യാലയങ്ങളിലും നവംബർ 17 മുതൽ 25 വരെയാണ് ക്യാമ്പയിൻ. കഴിയുന്നത്ര സ്ഥലങ്ങളിലെല്ലാം ഡിസംബർ 18 വരെ ഗോൾ പോസ്റ്റ് നിലനിർത്താൻ നിർദേശിച്ചിട്ടുണ്ട്. പെനാലിറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോൾ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും.

കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നവംബർ 17, 18 തീയതികളിൽ ഗോൾ ചലഞ്ച് നടക്കും. സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നവംബർ 28 മുതൽ ഡിസംബർ 10 വരെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾക്കും ഗോൾ ചലഞ്ചിൽ പങ്കെടുക്കാം.ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബർ 10 മുതൽ 18 വരെ ഫ്‌ലാഷ് മോബിന്റെ അകമ്പടിയോടെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും.

Top