യുഎയിലേക്ക് കൂടുതൽ വിമാന സർവീസുകൾ വിപുലീകരിക്കാനൊരുങ്ങി ഗോഎയർ

ഗോഎയർ ഇന്ത്യയിൽ നിന്ന് യുഎയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. മുംബൈ, ഡൽഹി, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്കാണ് എയർ ബബിൾ കരാർ പ്രകാരമുള്ള പുതിയ സർവീസുകൾ. പുതിയ സർവീസുകൾ പ്രഖ്യാപിക്കുന്നതിലൂടെ യുഎഇയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് ഗോഎയറിന്റെ തീരുമാനം. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മാർച്ച് 23 മുതൽ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. നിലവിൽ യുഎഇയിലേക്കുള്ള വിമാനങ്ങൾ എയർ ബബിൾ കരാർ പ്രകാരമാണ് പ്രവർത്തിക്കുന്നത്. കരാർ പ്രകാരം ദുബായിലേക്ക് വിമാന സർവീസുകളുണ്ട്.

ഇന്ത്യ-ഷാർജ റൂട്ടിലെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ യാത്രക്കാർക്ക് വളരെ സൗകര്യം പ്രദാനം ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. ഈ റൂട്ടിലേക്ക് റിട്ടേണ്‍ ചാര്‍ജ് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് 11560 രൂപയാണ് ഈടാക്കുക. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് വിമാന കമ്പനി സിഇഒ കൗഷിക് ഖോന അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജൂലായിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് എയർ ബബിൾ കരാർ പ്രകാരം ഗോഎയർ പ്രത്യേക സർവീസ് നടത്തിയിരുന്നു. മെയ് മുതൽ വന്ദേ ഭാരത് മിഷന് കീഴിലും ഗോഎയർ പ്രത്യേക വിമാന സർവീസുകൾ നടത്തിയിരുന്നു.

യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഇതുവരെ 22 രാജ്യങ്ങളുമായിട്ടാണ് എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി. ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാറില്‍ കൂടുതല്‍ ഇളവുകളുണ്ട്. തെക്കന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഈ കരാര്‍ പ്രകാരം യാത്ര അനുവദിക്കും. ആഫ്രിക്കയിലും തെക്കന്‍ അമേരിക്കയിലുമുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി ഇന്ത്യയിലേക്ക് എത്താന്‍ സൗകര്യമുണ്ട്.

Top