ബീച്ചുകളിലെ പരസ്യമായുള്ള മദ്യപാനത്തിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി ഗോവ

പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. നിയമം ലംഘിച്ചാല്‍ 2000 രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്കാണ് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

2019 ജനുവരി മുതല്‍ ഗോവയിലെ കാസിനോകളില്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമെ പ്രവേശനമുണ്ടാവുകയുള്ളൂ. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയവ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നത്.

കടപ്പുറത്ത് നിന്ന് മദ്യപിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഇത് ലംഘിക്കുന്നവര്‍ 2500 രുപ പിഴ അടക്കേണ്ടി വരും. ‘ഗോവയുടെ സംസ്‌കാരവും അച്ചടക്കവും പാലിക്കുന്ന നല്ലൊരു ടൂറിസം മേഖലയാണ് നമുക്ക് വേണ്ടത്.’ പുതിയ മാറ്റത്തെ സ്വാഗതം ചെയ്തുകൊണ്ട് ടൂറിസം മന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ജനുവരി 29നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് അജ്ഗാവോങ്കാര്‍ പറഞ്ഞു.

Top