യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ അനുമതി തേടി ‘ഗോ ഫസ്റ്റ്’ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ

ന്യൂഡല്‍ഹി: ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം തിരികെ നല്‍കാന്‍ അനുമതി തേടി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് കാരണം മേയ് മൂന്നാം തീയ്യതിയും അതിന് ശേഷവുമുള്ള യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ ഡല്‍ഹി ബെഞ്ച് തിങ്കളാഴ്ച കമ്പനിയുടെ അപേക്ഷ പരിശോധിക്കും.

മഹേന്ദ്ര ഖണ്ടേല്‍വല്‍, രാഹുല്‍ പി ഭട്നഗര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കമ്പനിയുടെ അപേക്ഷ പരിഗണിക്കുന്നത്. ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ നിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സാധിക്കാതിരിക്കുകയും എന്നാല്‍ പണം തിരികെ ലഭിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി മാറും ഇത്. അതേസമയം ഈ ആഴ്ച ഗോ ഫസ്റ്റ് സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജൂലൈ അവസാനം വരെ സര്‍സീസുകള്‍ ഉണ്ടാവില്ലെന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്.

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മേയ് മൂന്നാം തീയ്യതിയാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മെയ് രണ്ടിന് സർവീസ് നിർത്തിയ ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നി കമ്പനിയുടെ ഭഗത്ത് നിന്നുണ്ടായ കാലതാമസം കാരണമാണെന്നാണ് ഗോ ഫാസ്റ്റ് ആരോപിച്ചത്.

11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്ത പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

 

 

Top