ചെന്നൈയിൽ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ശക്തം; ട്രെൻഡിങ്ങായി ‘ഗോ ബാക്ക് അമിത് ഷാ’ ഹാഷ്ടാഗ്

ചെന്നൈ : തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ശക്തമായ പ്രതിഷേധം. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

എംജിആറിന്‍റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം ഉൾപ്പടെയുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. ബിജെപി കോർ കമ്മിറ്റി യോഗവും സർക്കാർ പരിപാടികളുമാണ് സന്ദർശന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും നിർണായക സഖ്യ ചർച്ചകളാണ് മുഖ്യം . സ്റ്റാലിനുമായി അകന്ന് നിൽക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും.

 

അതേസമയം ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാവുന്നു. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് ഇതുവരെ വന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ തന്നെ ചാണക്യയെ തമിഴ്നാട് സ്വാഗതം ചെയ്യുന്നു എന്ന ഹാഷ് ടാഗുമായി സംഘപരിവാര്‍ അനുകൂലികളുമെത്തി.

 

അതിനിടെ പാർട്ടി പ്രഖ്യാപനം തൽക്കാലമില്ലെന്ന് പ്രഖ്യാപിച്ച, നടന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. ഇന്ന് വൈകീട്ട് ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണം ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങും.

Top