ന്യൂഡൽഹി: പ്രതിരോധ മേഖലക്ക് കൂടുതൽ ശക്തി പകരാൻ തദ്ദേശീയമായി വികസിപ്പിച്ച വിദൂര നിയന്ത്രിത ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഒഡീഷയിലെ ചാന്ദിപൂരിലായിരുന്നു ഗ്ലൈഡ് ബോംബ് വിക്ഷേപണം നടത്തിയത്.
സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പണ്‍(സോ) എന്ന പേരിലുള്ള ബോംബ് ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വ്യോമസേനാ വിമാനത്തിൽനിന്നു വിക്ഷേപിക്കുകയായിരുന്നു.
70 കിലോമീറ്ററിലധികം ദൂരപരിധി പിന്നിടാൻ കഴിയുന്ന ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരമായിരുന്നെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റിസർച്ച് സെന്റർ ഇമറാത് (ആർസിഐ), ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഇന്ത്യൻ വ്യോമസേന എന്നിവ ചേർന്നാണ് പുതിയ ബോംബ് വികസിപ്പിച്ചെടുത്തത്.
ഗ്ലൈഡ് ബോംബ് നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെയും വ്യോമസേനയെയും പ്രതിരോധമന്ത്രി നിർമല സീതാരമാൻ അഭിനന്ദിച്ചു.