വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി

ഗാസിയാബാദ്: വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട കാമുകിയെ യുവാവ് പിതാവിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തി. കൊലപ്പെടുത്തുമ്പോള്‍ പെണ്‍കുട്ടി ഗാസിയാബാദിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഗാസിയാബാദിലാണ് സംഭവം നടന്നത്.

അഞ്ച് മാസം മുമ്പാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്. മുഖ്യപ്രതിയായ സുമിത് കുമാര്‍ (21), പിതാവ് രമേശ് (60), സുഹൃത്തുക്കളായ ആരിഫ്(21), രാജീവ് (26), ഡ്രൈവര്‍ സോനു (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വിഫ്റ്റ് കാര്‍ വാടകയ്‌ക്കെടുത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ മീററ്റിലെത്തിച്ച് കൊലപ്പെടുത്തിയത്.

പെണ്‍കുട്ടി മറ്റ് ആണ്‍കുട്ടികളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എന്നിട്ട് തന്നോട് അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് പ്രതി സുമിത് പൊലീസിന് മൊഴി നല്‍കി. 2017 ഡിസംബര്‍ 26നാണ് പെണ്‍കുട്ടിയെ കാണാതായത്.

അന്ന് തന്നെ സുമിതിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. 2017 നവംബറില്‍ ഒരു വിവാഹത്തിലാണ് ഇരുവരും പരിചയപ്പെടുന്നത്. മോഡി നഗറില്‍ സലൂണ്‍ നടത്തുകയാണ് സുമിത്.

തങ്ങള്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടായിരുന്നു. അവള്‍ക്ക് രഹസ്യമായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ അമ്മ കണ്ടെത്തി. തുടര്‍ന്ന് വീട് വിട്ടിറങ്ങിയ അവള്‍ തന്നോട് വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. വിവാഹം ചെയ്യാന്‍ താന്‍ തയ്യാറായിരുന്നു. തല്‍ക്കാലം സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ താന്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ വീട് വിട്ട് ഇറങ്ങിയതോടെ പൊലീസ് തന്നെ ചോദ്യം ചെയ്തു. പിന്നീടാണ് അവള്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് താന്‍ അറിയുന്നതെന്നും സുമിത് പൊലീസിനോട് പറഞ്ഞു.

ഇതോടെ സുമിത് പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. 200 രൂപയും ഒരു കുപ്പി മദ്യവും നല്‍കിയതോടെ ഡ്രൈവര്‍ സോനു അവളെ മീററ്റിലെത്തിക്കാന്‍ തയ്യാറായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയും സോനുവിന്റെ സഹായത്തോടെ അവളുടെ ശരീരത്തില്‍ വാഹനം ഓടിച്ച് കയറ്റുകയും ചെയ്തു. ഛിന്നഭിന്നമായ രീതിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Top