പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കി പെണ്‍കുട്ടിക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കോടതിച്ചെലവായ 25,000 രൂപയും രജിതയില്‍ നിന്ന് ഈടാക്കും. കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.

ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒടുവില്‍ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നത്. ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

Top