പഠിക്കാനായി മുറിയില്‍ പൂട്ടിയിട്ടു; പെണ്‍കുട്ടി തീപിടുത്തത്തില്‍ വെന്തുമരിച്ചു

fire

മുംബൈ: മാതാപിതാക്കള്‍ പുറത്ത് പോകാന്‍ നേരം പഠിക്കുവാന്‍ വേണ്ടി മുറിയില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചു. മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.

ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് ദുരന്തത്തിനിരയായത്. ശ്രാവണിയുടെ മുറി പുറത്തുനിന്ന് പൂട്ടിയതിന് ശേഷം മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടായത്. ആ സമയം മുറി തുറന്ന് രക്ഷപ്പെടാന്‍ കഴിയാഞ്ഞതാണ് ദുരന്തത്തിന് കാരണമായത്.

തീപടര്‍ന്ന വിവരം അറിഞ്ഞ് അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്പോഴേക്ക് അവള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുംമുമ്പ് മരണം സംഭവിച്ചു.

ഫ്ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു. അതേസമയം ശ്രാവണിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ മുറിയിലെത്തിയെന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പൊലീസുകാരനാണ് ശ്രാവണിയുടെ പിതാവ്. ദാദര്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ഫ്ളാറ്റ് സമുച്ചയം സ്ഥിതിചെയ്യുന്നത്

Top