ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടുന്നതിനെ എതിര്‍ത്ത അമ്മയെ മകള്‍ കുത്തിക്കൊന്നു

Murder

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രണയിച്ച യുവാവിനൊപ്പം ഒളിച്ചോടുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തിരുവള്ളൂര്‍ സ്വദേശി ഭാനുമതി(50)യാണ് മകള്‍ ദേവിപ്രിയ(19)യുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

കുംഭകോണം സ്വദേശി വിവേകുമായി ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ദേവിപ്രിയ ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഇവരുടെ ബന്ധം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ഇതുവരെ നേരില്‍ കണ്ടിരുന്നില്ല. അതിനിടെ, ഭാനുമതിക്ക് മകളുടെ ഫെയ്‌സ്ബുക്ക് പ്രണയത്തെക്കുറിച്ച് വിവരം ലഭിച്ചു. ഇതോടെ അവര്‍ മകളെ തടയുകയും മൊബൈല്‍ ഫോണ്‍ വാങ്ങി കൈയില്‍ വെക്കുകയും ചെയ്തു. എന്നിട്ടും ദേവിപ്രിയ വിവേകുമായുള്ള ബന്ധം തുടര്‍ന്നു.

പിന്നീട് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ദേവിപ്രിയയെ തിരുവള്ളൂരില്‍ നിന്ന് കൊണ്ടുവരാന്‍ വിവേക് രണ്ടുസുഹൃത്തുക്കളെ കഴിഞ്ഞ ദിവസം അയച്ചിരുന്നു. കുംഭകോണത്തെ തുണിക്കടയിലെ ജീവനക്കാരായ വിഘ്‌നേഷും സതീഷുമാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയത്.

വിവേക് പറഞ്ഞതനുസരിച്ച് ദേവിപ്രിയ ഇവരോടൊപ്പം പോകാന്‍ തീരുമാനിച്ചെങ്കിലും അമ്മ തടസം നിന്നു. ബാഗുമായി വീട് വിട്ടിറങ്ങാന്‍ നിന്ന മകളെ ഭാനുമതി തടഞ്ഞുവെച്ചു. ഇതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു.മാരകമായി പരിക്കേറ്റ ഭാനുമതി തല്‍ക്ഷണം മരിച്ചു.

ഭാനുമതിക്ക് കുത്തേറ്റതോടെ വിവേകിന്റെ സുഹൃത്തുക്കള്‍ ഇരുവരും ഓടിരക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സംഭവത്തില്‍ ദേവിപ്രിയയും പൊലീസ് കസ്റ്റഡിയിലാണ്.

Top