പെണ്‍കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ മെസേജ് അയച്ചു; യുവാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു

കൊച്ചി: പെണ്‍കുട്ടിക്ക് മൊബൈല്‍ സന്ദേശമയച്ചു എന്നാരോപിച്ച് എറണാകുളം പുത്തന്‍കുരിശില്‍ യുവാവിനെ മൂന്നംഗം സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. സംഘത്തിലൊരാളുടെ സുഹൃത്തായ പെണ്‍കുട്ടിക്കാണ് യുവാവ് മൊബൈലില്‍ സന്ദേശം അയച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.

മൂന്നംഗ സംഘം യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്ക് ആദ്യം കയ്യേറ്റം ചെയ്തു. പിന്നെ സമീപത്തു കിടന്ന വടിയെടുത്ത് അടിക്കുകയും ചവിട്ടുകയുമൊക്കെ ചെയ്തു. പുത്തന്‍കുരിശിനു സമീപം മോനിപ്പള്ളി സ്വദേശിയായ അജിത്തിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ അജിത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ദൃശ്യങ്ങള്‍ കണ്ട പുത്തന്‍ കുരിശ് പൊലീസ് അജിത്തിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

കരിമുകള്‍ സ്വദേശികളായ സിദ്ധാര്‍ത്ഥ്, നിബിന്‍, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് അജിത് മൊഴി നല്‍കിയിരിക്കുന്നത്. മര്‍ദ്ദിച്ചവരില്‍ ഒരാളായ സിദ്ധാര്‍ത്ഥും അജിത്തും പരിചയക്കാരാണ്. സിദ്ധാര്‍ത്ഥിന്റെ സുഹൃത്താണ് പെണ്‍കുട്ടി. അജിത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങളിലൊന്നില്‍ പെണ്‍കുട്ടിയെ ടാഗ് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രതികള്‍ക്ക് ഒപ്പമെത്തിയവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് കരുതുന്നത്. മര്‍ദ്ദനത്തിന് ഇരയായ അജിത്ത് മുമ്പ് മോഷണ കേസുകളിലും കഞ്ചാവ് വില്‍പ്പന കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Top