വീണ്ടും ഒരു പെണ്‍കുട്ടി പാടത്ത് മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം പാടത്ത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. പ്രഥമ ദൃഷ്ട്യാ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി കാണപ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം കൊണ്ടുപോകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലെറിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ പ്രണേന്ദ്ര കുമാറിന് പരിക്കേറ്റു.

‘പുല്ല് ശേഖരിക്കാന്‍ വേണ്ടി വയലിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. തിരികെ വരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.’ പൊലീസ് സൂപ്രണ്ട് മുനിരാജ് പറഞ്ഞു. സംശയം തോന്നിയവരെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

രണ്ടാഴ്ച മുമ്പാണ് പാടത്ത് കന്നുകാലികള്‍ക്ക് പുല്ലിനായി പോയ മറ്റൊരു സംഘം പെണ്‍കുട്ടികളില്‍ രണ്ട് പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരുന്നതിനിടെയാണ് സമാന സാഹചര്യത്തില്‍ വീണ്ടും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

Top