15കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു, മൃതദേഹം വലിച്ചിഴച്ച് പൊലീസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉത്തര്‍ ദിനജ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി. പോലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. വിഷയത്തില്‍ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷന്‍. കമ്മീഷന്‍ ഡിജിപിക്ക് കത്തയച്ചു.

സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌ബോങ്ഷി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ബംഗാളില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബംഗാളില്‍ സുരക്ഷയില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ബിജെപി എംഎല്‍എയെ പൊലീസ് വിലക്കിയെന്നും തെളിവ് നശിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

Top