ചിന്മയാനന്ദിനെതിരായ പീഡനക്കേസ്; പെണ്‍കുട്ടി മൊഴിമാറ്റി

ലഖ്നൗ: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള പീഡനക്കേസില്‍ പരാതിക്കാരിയായ നിയമവിദ്യാര്‍ത്ഥി മൊഴിമാറ്റി. പ്രത്യേക എംഎല്‍എ-എംപി കോടതിയിലാണ് വിദ്യാര്‍ത്ഥി മൊഴിമാറ്റിയത്. ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു.

പെണ്‍കുട്ടി കൂറുമാറിയതായും നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ അപേക്ഷയുമായി കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാകണമെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രൊസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജഡ്ജി പി കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

ഷാജഹാന്‍പുരിലെ നിയമ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയാണ് ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെണ്‍കുട്ടി പിന്നീട് കോടതിയില്‍ ഹാജരായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കി. സംഭവത്തില്‍ ഇരുവരും അറസ്റ്റിലായിരുന്നു. നിലവില്‍ ഇരുവരും ജാമ്യത്തിലാണ്.

Top