പിതാവിന്റെ പീഡനം; ഗര്‍ഭിണിയായ 13കാരി പ്രസവത്തിനിടെ മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

നാല് വര്‍ഷത്തോളം പിതാവിന്റെ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവത്തിനിടെ മരണത്തിന് കീഴടങ്ങി. 13കാരിയായ പെണ്‍കുട്ടിയാണ് ബ്രസീലില്‍ പ്രസവത്തിനിടെ മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ലുവാന കെറ്റ്‌ലെന്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

പ്രസവവേദനയിലായ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെയാണ് അബോധാവസ്ഥയിലായത്. കുട്ടിയെ സ്‌പെഷ്യലിസ്റ്റ് യൂണിറ്റിലേക്ക് മാറ്റുന്നതിന് ഇടെ മരണം തേടിയെത്തി. സംഭവത്തെത്തുടര്‍ന്ന് 36കാരനായ പിതാവ് ടോമെ ഫാബയെ കണ്ടെത്താന്‍ പോലീസ് വാറണ്ട് ഇറക്കിയിരുന്നു. കുട്ടിക്ക് വെറും ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ഇയാള്‍ മകളെ ചൂഷണം ചെയ്ത് തുടങ്ങിയെന്നാണ് കരുതുന്നത്.

ഫാബ ഒളിവില്‍ പോയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം കൊവാരി നഗരത്തില്‍ നിന്നും ഇയാള്‍ പിടിയിലായി. ഡിസംബര്‍ 27ന് കോടതിയില്‍ ഹാജരാക്കിയ ഫാബയ്‌ക്കെതിരെ കുട്ടിക്കെതിരെയുള്ള പീഡനത്തിനും, നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ച് വന്നിരുന്നതിനെക്കുറിച്ച് കുടുംബത്തിന് അറിവുണ്ടായിരുന്നില്ലെന്നാണ് അവകാശവാദം.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ലുവാന കടുത്ത വേദനയിലേക്ക് പോയതോടെയാണ് ഡോക്ടര്‍മാര്‍ പ്രസവം എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടി കടുത്ത അവസ്ഥകളിലേക്ക് വഴുതിവീണു. കരളില്‍ സിറോസിസും, ശ്വാസകോശത്തില്‍ വെള്ളവും, രക്തസമ്മര്‍ദവും കുറഞ്ഞതോടെ കുട്ടിയെ വ്യോമമാര്‍ഗ്ഗം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. അതേസമയം മാസം തികഞ്ഞിട്ടില്ലെങ്കിലും കുഞ്ഞ് ആരോഗ്യം നിലനിര്‍ത്തുന്നതായി അധികൃതര്‍ പറഞ്ഞു.

Top