ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയത്തോടെ അരങ്ങേറി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടത്. ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്. ആദ്യ ഗോൾ നേടി ക്രിസ്റ്റിയാനോ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി.
മത്സരത്തില്‍ ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന് തന്നെയാിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു. രണ്ടാം പകുതിയിൽ ബോക്‌സില്‍ റൊണാള്‍ഡോയെ പ്രതിരോധതാരം സലിസു വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈ നീട്ടിയത്. ക്രിസ്റ്റിയാനോയുടെ ബുള്ളറ്റ് ഷോട്ടിന് ഘാന ഗോള്‍കീപ്പര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 65-ാം മിനിറ്റിലായിരുന്നു ഗോള്‍.
എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. കുഡുസിന്റെ നിലംപറ്റെയുള്ള ക്രോസില്‍ കാലുവച്ചാണ് അയൂ വലകുലുക്കിയത്. സ്‌കോര്‍ 1-1. എന്നാല്‍ 78-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്‌സ് അനായാസം ഗോല്‍ കീപ്പറെ കീഴടക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോള്‍. ഇത്തവണയും ഗോളിന് പിന്നിസല്‍ പ്രവര്‍ത്തിച്ചത് ബ്രൂണോയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ലിയാവോയുടെ ക്ലിനിക്കല്‍ ഫിനിഷ്. തിരിച്ചടിക്ക് കിണഞ്ഞ് ശ്രമിച്ച ഘാനയ്ക്ക് ഒരു ഗോള്‍കൂടി മടക്കാനായി. ബുകാരിയുടെ ഹെഡ്ഡറാണ് ഗോളില്‍ അവസാനിച്ചത്. അവസാന സെക്കൻഡിൽ പോർച്ചുഗീസ് ഗോളിയുടെ പിഴവ് ഘാന മുതലാക്കാൻ നോക്കിയെങ്കിലും ഭാഗ്യം പോർട്ടുഗലിന്റെ കൂടെ നിന്നു.