എയര്‍ ഇന്റിപെന്റന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യ വിദ്യ നല്‍കാനുള്ള പാകിസ്ഥാന്‍ അപേക്ഷ തള്ളി ജര്‍മ്മനി

ബര്‍ലിന്‍: മുങ്ങിക്കപ്പലുകളെ ആഴ്ചകളോളം കടലിന് അടിയില്‍ തന്നെ മുങ്ങി കിടക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്റിപെന്റന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യ നല്‍കാനുള്ള പാകിസ്ഥാന്‍ അപേക്ഷ തള്ളിക്കളഞ്ഞ് ജര്‍മ്മനി. ജര്‍മ്മനിയുടെ ഉന്നത സുരക്ഷ കൗണ്‍സിലാണ് പാകിസ്ഥാന്റെ അപേക്ഷ തള്ളിയത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ അദ്ധ്യക്ഷയായ സമിതിയുടെയാണ് തീരുമാനം. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ തീരുമാനം കഴിഞ്ഞ ഓഗസ്റ്റ് 6ന് തന്നെ പാകിസ്ഥാന്റെ ജര്‍മ്മനിയിലെ നയതന്ത്ര ഉന്നതരെ ജര്‍മ്മനി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ വികസിപ്പിച്ച യുവാന്‍ ക്ലാസ് മുങ്ങിക്കപ്പലുകള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു സാങ്കേതിക വിദ്യ പാകിസ്ഥാന്‍ ജര്‍മ്മനിയില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചത്. ഈ സാങ്കേതിക വിദ്യയില്ലാത്ത മുങ്ങിക്കപ്പലുകള്‍ക്ക് രണ്ട് ദിവസം ഇടവിട്ട് സമുദ്ര ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടേണ്ടിവരും.

ജര്‍മ്മന്‍ തീരുമാനം പാകിസ്ഥാന് വലിയ തിരിച്ചടിയാണ് എന്നാണ് ചില ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം പാകിസ്ഥാന്റെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സാങ്കേതികത കൈമാറുന്നതില്‍ ജര്‍മ്മനിയെ പിന്തിരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017 മെയ് മാസത്തില്‍ കാബൂളിലെ ജര്‍മ്മന്‍ എംബസിയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയുന്നതില്‍ പാകിസ്ഥാന്റെ നിസഹകരണം ജര്‍മ്മനിയെ ചൊടിപ്പിച്ചിട്ടുണ്ട്.

Top