ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് നീക്കി ജര്‍മനി

ബെര്‍ലിന്‍: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീക്കി. കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ച പോര്‍ച്ചുകല്‍, ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, റഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കാണ് ജര്‍മനി നീക്കിയത്.

യാത്രാ വിലക്ക് നീക്കുമെങ്കിലും ഇന്ത്യയില്‍ നിന്നടക്കമുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കേണ്ടി വരും. ഡെല്‍റ്റ വകഭേദമുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് ‘ഹൈ ഇന്‍സിഡന്‍സ്’ എന്ന പട്ടികയിലേക്കാണ് രാജ്യങ്ങളെ മാറ്റിയിരിക്കുന്നത്.

ഈ പട്ടികയില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കും, കൊവിഡ് മുക്തി നേടിയവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ യാത്രയ്ക്ക് മുമ്പ് ഹാജരാക്കണം.

വാക്‌സിനേഷന്‍ ചെയ്യാതെ എത്തുന്ന ആളുകള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കം. ജര്‍മനിയില്‍ എത്തി പത്ത് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. അഞ്ച് ദിവസത്തിന് ശേഷം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാമെന്നും വ്യവ്യസ്ഥയുണ്ട്.

മൂന്ന് വിഭാഗങ്ങളിലായാണ് രാജ്യങ്ങളെ ജര്‍മനി പട്ടികപ്പെടുത്തിയിരിക്കുന്നത്. വൈറസ് വകഭേദം ഉള്ളവ, ഹൈ ഇന്‍സിഡന്‍സ്, ബേസിക് റിസ്‌ക് മേഖല. കഴിഞ്ഞ ഏപ്രില്‍ അവസാനമാണ് ഇന്ത്യ ഡെല്‍റ്റ വകഭേദമുള്ള പട്ടികയില്‍ ഇടം പിടിച്ചിരുന്നത്.

 

Top