റോഡ് പുനർനിർമാണത്തിന് ജർമനിയുടെ 1400 കോടി ; കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം : പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.

1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുക. ഇതിന് പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർദ്ധനയ്ക്കുമായി ഗ്രാന്റായി നൽകും.

പ്രളയദുരിതത്തിലായ സംസ്ഥാനങ്ങളുടെ പുനര്‍നിര്‍മാണം സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന് കൈമാറിയിരുന്നു. ഒക്ടോബര്‍ 30ന് ജര്‍മന്‍ ബാങ്കും കേന്ദ്ര സര്‍ക്കാരും ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചു. തുടര്‍ന്നാണ് ബുധനാഴ്ച സംസ്ഥാനവുമായി കരാറായത്.

സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. മൊത്തം 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടുന്നു. കെഎസ്ടിപിയാണ് പണി നടത്തുക. അടുത്ത വര്‍ഷം മേയോടെ പണി ആരംഭിച്ചേക്കും.

Top