കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ട്:പ്രതികരണവുമായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം. അരവിന്ദ് കെജ്രിവാളിന് നീതിപൂര്‍ണമായ വിചാരണക്ക് അവകാശമുണ്ടെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം. ജുഡിഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇഡി കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എഎപി കണ്‍വീനര്‍ സ്ഥാനവും രാജിവെക്കില്ല.

അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കിയത്. ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ഒരാളെ ഏല്‍പ്പിക്കാനാണ് നീക്കം. ഏത് സ്ഥലവും ജയിലാക്കി മാറ്റാനുള്ള അധികാരം ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഉണ്ട്. അതിനാല്‍ തന്നെ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്ന ആവശ്യം എഎപി നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് ഉന്നയിക്കുമോയെന്ന് വ്യക്തമല്ല. മറുവശത്ത് ബിജെപി കെജ്രിവാളിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിലാണ്.

ഇ ഡി കേസും നടപടിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി നീക്കം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കും. കേസില്‍ കെ കവിത – അരവിന്ദ് കെജ്രിവാള്‍ ഡീലിന് തെളിവുണ്ടെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാട്ടുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കിയെന്നാണ് ഇതില്‍ പറയുന്നത്. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും പരാമര്‍ശമുണ്ട്.

Top