കോഴിക്കോട്: സി.പി.എം എം.എല്‍.എ ജോര്‍ജ് എം.തോമസും കുടുംബവും നിയമവിരുദ്ധമായി കൈവശം വെക്കുന്നത് ലാന്റ് ബോര്‍ഡ് തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ട ആറു കോടിയോളം രൂപ വിലമതിക്കുന്ന മിച്ച ഭൂമി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് തുറക്കാന്‍ മുഖ്യമന്ത്രിക്ക് ഇദ്ദേഹം കത്തു നല്‍കിയിരുന്നു.
അന്‍വറിന്റെ നിയമലംഘനങ്ങള്‍ പരസ്യമായി ന്യായീകരിച്ച ആളാണ് ജോര്‍ജ്ജ് എം തോമസ്. വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ ഇദ്ദേഹത്തിന്റെ മണ്ഡലമായ തിരുവമ്പാടിയിലാണ് ഉള്‍പ്പെടുന്നത്. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മിച്ച ഭൂമി ലാന്റ് ബോര്‍ഡിനു വിട്ടു നല്‍കാതെ 18 വര്‍ഷമായി ഇദ്ദേഹം കൈവശം വെച്ച് അനുഭവിക്കുകയാണ്.
കോഴിക്കോട് കൊടിയത്തൂര്‍ വില്ലേജില്‍ ജോര്‍ജ് എം.തോമസും കുടുംബവും അധികഭൂമി നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നുവെന്ന് പതിനെട്ട് വര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയിട്ടും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. എംഎല്‍എയും സഹോദരങ്ങളും കൈവശം വച്ചിരിക്കുന്ന 16.4 ഏക്കര്‍ മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ 2000ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. കൊടിയത്തൂര്‍ വില്ലേജിലെ പന്നിക്കോട് 188/2, 186/2 സര്‍വ്വേ നമ്പറുകളിലായാണ് ഭൂമി .
തന്റെ ഭാഗം കേള്‍ക്കാതെയാണ്പൂര്‍വ്വിക സ്വത്തിനെ മിച്ച ഭൂമിയായി കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ്ജ് എം തോമസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, പരാതിക്കാരനെ കേട്ടശേഷം ആറു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ലാന്റ് ബോര്‍ഡിന് 2003 ജൂലൈയില്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ലാന്‍ഡ് ബോര്‍ഡ് ജോര്‍ജ്ജിന് നോട്ടീസ് നല്‍കുന്നത് 2004 മാര്‍ച്ച് ഒമ്പതു വരെ വൈകിപ്പിച്ചു. അതേ മാസം 26ന് ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ആറ് മാസ കാലാവധിക്കുള്ളില്‍ ജോര്‍ജ്ജ് തോമസ് എത്തിയതേയില്ല. കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാരാഞ്ഞ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി 2004 ജൂണില്‍ കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് കത്തയച്ചെങ്കിലും മറുപടി നല്‍കിയില്ല.
നിരന്തരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ജൂണിലാണ് വിചാരണ പൂര്‍ത്തിയായില്ലെന്ന മറുപടി നല്‍കുന്നത്. 2009 ജനുവരിയില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വീണ്ടും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി കത്തു നല്‍കി. ഡിസംബറില്‍ വിചാരണ നടത്തി റിപ്പോര്‍ട്ട് നല്‍കാമെന്നായിരുന്നു മറുപടി. എന്നാല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മറുപടി നല്‍കിയില്ല.
ഏറ്റവുമൊടുവില്‍ 2017ല്‍ അന്നത്തെ ആര്‍ഡിഒയും, ലാന്‍ഡ് ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ ഷാമിന്‍ സെബാസ്റ്റ്യന് കാലതാമസം അനുവദനീയമല്ലെന്ന താക്കീതോടെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി വീണ്ടും കത്തയച്ചു. എന്നാല്‍ ഫയലുകള്‍ ലാന്‍ഡ് ബോര്‍ഡ് ഓഫീസിലില്ലെന്നും, ആര്‍ക്കൈവ്‌സിലേക്ക് മാറ്റിയെന്നുമുള്ള വിചിത്രമായ മറുപടിയാണ് നല്‍കിയത്.
തീര്‍പ്പ് കല്‍പിക്കുന്ന ഫയലുകളാണ് സാധാരണ ആര്‍ക്കൈവ്‌സിലേക്ക് മാറ്റുന്നതെന്നിരിക്കേ വിചാരണ നടക്കാത്ത കേസിലെ ഫയലുകല്‍ മാറ്റിയത് ദുരൂഹമാണ്. ഇതേക്കുറിച്ചുള്ള അന്വേഷണത്തോട് കേസിനെ കുറിച്ച് ഓര്‍മ്മയില്ലെന്നാണ് മുന്‍കാല ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആര്‍ക്കൈവ്‌സില്‍ നിന്ന് തിരികെ ജില്ല ലാന്‍ഡ് ബോര്‍ഡ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. പക്ഷേ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
അതേസമയം കെട്ടിച്ചമച്ചകേസാണെന്നാണ് ജോര്‍ജ് എം.തോമസ് എം.എല്‍.എയുടെ പ്രതികരണം.
‘2006ല്‍ താന്‍ എംഎല്‍എ ആകുമ്പോള്‍ അന്ന് ഫയല്‍ അവരുടെ അടുത്തുണ്ട്. ഫയലുണ്ടെങ്കിലും എടുത്ത് തീര്‍പ്പാക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. അഞ്ചാറ് കോടി രൂപ വിലയുള്ള സ്വത്താണത്. അത് അന്യാധീനാപ്പെടാതിരിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കില്ലേ?. പോകുവാണെങ്കില്‍ പൊയ്‌ക്കോട്ടേ’ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു.
എന്നാല്‍, മിച്ചഭൂമി കേസ് വിചാരണയില്‍ പരാതിക്കാരന്‍ ഹാജരായില്ലെങ്കില്‍ തല്‍സ്ഥിതി ഹൈക്കോടതിയെ അറിയിക്കണമെന്ന നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. 2003ന് ശേഷം കേസുമായി ബന്ധപ്പെട്ട ഒരു വിവരവും കോടതിയിലെത്തിയിട്ടില്ല. ആറ് മാസത്തിനകം തീര്‍പ്പ് കല്‍പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച കേസാണ് 15 വര്‍ഷമായി അട്ടിമറിക്കപ്പെട്ടത്.