ജോര്‍ജ്ജ് ഫ്ളോയ്ഡ് വധം; പൊലീസുകാരന്റെ വിചാരണയ്ക്ക് ഇന്ന് തുടക്കം

മിനിയാപോളിസ്: ജോര്‍ജ്ജ് ഫ്ളോയ്ഡ് എന്ന ആഫ്രോ അമേരിക്കന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന് തുടങ്ങും. വെള്ളക്കാരനായ യുഎസ് പൊലീസാണ് ജോര്‍ജ്ജ് ഫ്ളോയ്ഡിനെ മുട്ടുകാല്‍ കൊണ്ട് കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഉദ്യോഗസ്ഥനെതിരെയുള്ള വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച്ച വിചാരണ തുടങ്ങാനിരിക്കുന്നതിനു മുന്‍പായി ഞായറാഴ്ച്ച മിനിയാപൊളിസില്‍ ആയിരക്കണക്കിനു പേര്‍ ചുവന്ന റോസാപ്പൂക്കളില്‍ പൊതിഞ്ഞ ശവപ്പെട്ടി വഹിച്ച് പ്രകടനം നടത്തി.

2020 മെയ് 25 നാണ് ഡെറക് ചൗവിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ്ജ് ഫ്ളോയ്ഡിനെ അന്യായമായി കസ്റ്റഡിയിലെടുത്ത ശേഷം റോഡില്‍ തള്ളിയിട്ട് മുട്ടുകാല്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തി കൊലപ്പെടുത്തിയത്. ഫ്ളോയിഡിന്റെ മരണം വംശീയതയ്ക്കും പൊലീസിന്റെ ക്രൂരതയ്ക്കുമെതിരെ യുഎസില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. നീതിയില്ലെങ്കില്‍ അവിടെ സമാധാനമില്ല എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു ഇന്നലെ പ്രതിഷേധക്കാര്‍ പ്രാദേശിക സര്‍ക്കാര്‍ ആസ്ഥാനമായ ഹെന്നെപിന്‍ കൗണ്ടി ഗവണ്‍മെന്റ് സെന്ററിനു ചുറ്റം പ്രകടനം നടത്തിയത്.

ഫ്ളോയിഡ് കൊല്ലപ്പെടുന്നതിനു മുന്‍പ് പറഞ്ഞ ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന പ്ലക്കാര്‍ഡും പ്രകടനക്കാര്‍ ഉയര്‍ത്തി. വിചാരണ നടക്കുന്ന കോടതിയിലും പുറത്തും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെയും ദേശീയ ഗാര്‍ഡ് അംഗങ്ങളെയും കൂടുതലായി അണിനിരത്തിയിട്ടുണ്ട്. വിചാരണ മാര്‍ച്ച് അവസാനം വരെ തുടരും. ഏപ്രില്‍ അവസാനത്തിലായിരിക്കും വിധി പ്രസ്താവിക്കുക എന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

Top