ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി സ്ഥാനം ഒഴിഞ്ഞു; ഇനി സംയുക്ത സേന മേധാവി

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥാനമൊഴിഞ്ഞു. കരസേന മേധാവി എന്നത് വലിയ ഉത്തരവാദിത്തമായിരുന്നുവെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

പുതിയ കരസേനമേധാവിയായി ചുമതലയേല്‍ക്കുന്ന ജനറല്‍ എംഎം നരവനെക്ക് അദ്ദേഹം അഭിനന്ദനം അറയിച്ചു. ബിപിന്‍ റാവത്ത് എന്ന പേരല്ല സൈന്യമാണ് ഏറ്റവും മുകളിലെന്ന് ബിപിന്‍ റാവത്ത് പ്രതികരിച്ചു.

2016 ഡിസംബര്‍ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ബിപിന്‍ റാവത്തിനെ സംയുക്ത സേന മേധാവിയായി തെരഞ്ഞെടുത്തിരുന്നു. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. മൂന്ന് വര്‍ഷമാണ് ഈ നിര്‍ദ്ദിഷ്ട പദവിയുടെ കാലാവധി. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.

രാജ്യത്തിന് വേണ്ട ആയുധങ്ങള്‍ വാങ്ങല്‍, ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കല്‍, മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ എന്നിവ സംയുക്ത സേനാ മേധാവിയുടെ ചുമതലകളില്‍ ചിലതാണ്. സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ സംയുക്ത സേനാ മേധാവിക്കുമുണ്ടാകും.

സംയുക്ത സേനാ മേധാവി പദവിയിലിരുന്നയാള്‍ക്ക് സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു സര്‍ക്കാര്‍ പദവി വഹിക്കാനാവില്ല. മാത്രമല്ല, ഒരു സ്വകാര്യ കമ്പനിയിലും അഞ്ച് വര്‍ഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല. അതിന് ശേഷം ഏതെങ്കിലും പദവികള്‍ വഹിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും വേണം.

Top